കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള നടിയുടെ കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു. എന്നാൽ സവാദിന് ജാമ്യം കിട്ടിയിട്ടില്ലെന്ന് അജിത് കുമാർ പറഞ്ഞു. നാളെ ജാമ്യം കിട്ടുമെന്നാണ് കരുതുന്നത്. മജിസ്ട്രേറ്റ് ലീവാണ്. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോൾ സവാദിനെ ഹാരമിട്ട് സ്വീകരിക്കുമെന്നും ഇതൊരു വ്യാജ പരാതിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ആത്‌മഹത്യയെ മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം ജയിലിൽ നിന്ന് ഇറങ്ങുന്നത്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് അദ്ദേഹത്തിന്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസൻ്റ് ഫാമിലിയാണ് അദ്ദേഹത്തിന്റേത്. ആകെ തകർന്ന അവസ്ഥയിലാണ് അദ്ദേഹത്തെ കാണാൻ പോയിരുന്നു. നിരാശയാണ്. ഭക്ഷണം കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആള് എന്തും ചെയ്യാമെന്ന സ്ഥിതിയാണ്. ആ മാനസികാവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഒരുപാട് അംഗങ്ങൾ വരും. എല്ലാവരും കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അജിത് കുമാർ പറഞ്ഞു.
ഇരയെന്ന് പറയുന്ന പെൺകുട്ടി ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞാണ് വീഡിയോയുമായി വന്നത്. അപ്പോഴേ മനസിലായി ഇത് ഫോളോവേഴ്സിനെ കൂട്ടാനുള്ള പരിപാടിയാണെന്ന്. മാത്രമല്ല, മുൻ കാലങ്ങളിൽ ഈ പെൺകുട്ടി ഷഡ്ഡിയും ബ്രൈസറും മാത്രമിട്ട് ജനശ്രദ്ധ പിടിച്ചുപറ്റാനായി ഒരുപാട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുമുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നാൽ കൂളായി ചിരിച്ച് കളിച്ച് വന്നിരുന്ന് സംസാരിക്കാൻ ഒരു പെൺകുട്ടിക്കും സാധിക്കില്ല. മെൻസ് അസോസിയേഷൻ ഇതിലിടപെട്ട് ഡിജിപിക്ക് പരാതി കൊടുത്തതിന് ശേഷം പുള്ളിക്കാരി പുറത്തുവരാറില്ല എന്നും അജിത് കുമാർ പറഞ്ഞു.
ഡിജിപിയ്ക്ക് പരാതി നൽകിയതിനെതിരെ ഒരുപാട് പേരെക്കൊണ്ട് ആ യുവതി തെറിവിളിപ്പിക്കുന്നുണ്ട്. അസോസിയേഷനെതിരെ ഒരുപാട് ആക്രമണങ്ങൾ വരുന്നു. വധഭീഷണി കോളുകൾ പോലും വരുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവരുടേത് വ്യാജ പരാതി ആയതുകൊണ്ടാണ്. സത്യസന്ധമാണെങ്കിൽ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. ആളൂരാണ് കേസ് എടുത്തിരിക്കുന്നത്. ഓൾ കേരള മെൻസ് അസോസിയേഷൻ ലീഗൽ അഡ്വൈസറും അംബാസിഡറും ആയതുകൊണ്ട് കൂടിയാണ് അദ്ദേഹം ഈ കേസെടുത്തത്. ഡിജിപിക്ക് കൊടുത്ത പരാതിയിൽ എറണാകുളം റൂറൽ എസ്പിക്ക് അന്വേഷണച്ചുമതല നൽകിയിരിക്കുകയാണെന്നും അജിത് കുമാർ പറഞ്ഞു.