പലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റം അവസാനിപ്പിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയും ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോർട്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയതന്ത്രബന്ധം വിച്ഛേദിച്ച ഇറാനും സൗദിയും ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഇറാന് പ്രസിഡന്റും സംഭാഷണം നടത്തുന്നത്.
ഇരുവരുടേയും ടെലഫോൺ സംഭാഷണം സംഭാഷണം 45 മിനിറ്റ് നീണ്ടുനിന്നതായും ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെയും സമീപ പ്രദേശങ്ങളിലേയും നിലവിലെ സാഹചര്യങ്ങളും ഇസ്രായേൽ- പലസ്തീൻ സംഘർഷവും നേതാക്കൾ ചർച്ച ചെയ്തു. സംഘര്‍ഷം തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ടെന്ന് കിരീടാവകാശി ഇറാനെ അറിയിച്ചു.
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തിയതോടെയാണ് ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷം വീണ്ടും ശക്തിപ്പെട്ടത്.
അതേസമയം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ കാലങ്ങളായി ഇറാനും സൗദിയും വിരുദ്ധചേരിയിലാണ് നിലയുറപ്പിച്ചിരുന്നത്. ഇക്കാര്യത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതീക്ഷാഭരിതമാണ്.