വ്യോമയാനരംഗത്ത് ചിറകുവിരിക്കാൻ ഇനി മലയാളിയും! മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി ലഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത്.
എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ഫ്ലൈ 91നു ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ സർവീസായിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഗോവ, ബെംഗളൂരു, ഹൈദരബാദ്, അഗത്തി, പൂനെ, ജൽഗാവ്, എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. തുടക്കസമയത്ത് ഗോവ-അഗത്തി, ബെംഗളൂരു-അഗത്തി റൂട്ടുകളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ സർവിസുകളാകും നടത്തുക.
കിങ്ഫിഷറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മനോജ് ചാക്കോ പ്രവർത്തിക്കുന്ന സമയത്താണ് കിങ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായി വളർന്നത്. എമിറേറ്റ്സ് എയർലൈൻസിലും പ്രവർത്തിച്ചിട്ടുണ്ട്. ജൂൺ ആദ്യത്തോടെ, ദിവസവും സർവിസ് നടത്താനുള്ള സംവിധാനത്തിലേക്ക് ഫ്ലൈ 91 എത്തുമെന്ന് മനോജ് ചാക്കോ വ്യക്തമാക്കി.
കൺവർജന്റ് ഫിനാൻസാണ് പ്രധാന നിക്ഷേപകർ. 200 കോടി മൂലധനത്തിലാണ് ഫ്ലൈ 91 കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണിക് കോഡ് ആയ +91 എന്നതിൽ നിന്നാണ് 91 എയർലൈൻസ് എന്ന് പേര് നൽകിയിരിക്കുന്നത്. 70 യാത്രക്കാരെ വരെ വഹിക്കാൻ ആകുന്ന വിമാനമാണിത്. ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാകും കമ്പനി പ്രവർത്തിക്കുക.
കഴിഞ്ഞ മാർച്ച് രണ്ടിന് ഗോവയിൽ നിന്നും ബെംഗളൂരുവിലേക്ക് ഫ്‌ളൈ91 വിമാനം പറന്നിരുന്നു. ചെറു പട്ടണങ്ങളെ ആകാശമാർഗം ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുകയാണ് ഫ്‌ളൈ91 കമ്പനിയുടെ ലക്ഷ്യം. പ്രാദേശിക വിമാനമായ എടിആർ-72-600-ന്റെ രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്താണ് ആദ്യ സർവിസുകൾ നടത്തുന്നത്. സെപ്റ്റംബറോടെ നാല് വിമാനങ്ങൾ കൂടിയെത്തും. 70 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന വിമാനമാണിത്. 55 മുതൽ 90 മിനിറ്റുവരെയാണ് ഫ്ലൈ 91-ന്റെ വിമാനങ്ങളുടെ യാത്രാ ദൗത്യം.
The wait is finally over!
4yrs of hard work & dedication by FLY91 team has paid off. We are proud to have received air operating certificate from @DGCAIndia
We thank Hon'ble Minister @JM_Scindia; @MoCA_GoI & DGCA for believing in our vision & supporting us through this journey. pic.twitter.com/saNDN6tr60
— fly91.in (@fly91_IN) March 6, 2024