അടിയന്തര പാസ്പോര്‍ട്ട് പുതുക്കലിന് തത്കാല്‍ സേവനങ്ങൾ കൂടുതല്‍ സജീവമാക്കി യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് പുതുക്കലിന് വന്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് എല്ലാ ദിവസവും തത്കാല്‍ സേവനങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനം ആയതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പറഞ്ഞു.
എല്ലാ തത്കാല്‍ അപേക്ഷകര്‍ക്കും മുന്‍കൂര്‍ അപ്പോയിന്മെന്റ് ആവശ്യമില്ലാത്ത വോക്ക് ഇന്‍ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സംഘടിപ്പിത്ത് പ്രത്യേക ക്യാമ്പുകളില്‍ രണ്ടായിരത്തില്‍ അധികം അപേക്ഷകരാണെത്തിയത്. നിലവില്‍ സേവനം നല്‍കിവരുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഏജന്‍സിവഴി അപ്പോയിന്മെന്റിന് കാലതാമസം നേരിടുന്ന സ്ഥിതിയും കണക്കിലെടുത്തു.
അപേക്ഷകളോടൊപ്പമുളള രേഖകൾ പൂര്‍ണമാണെങ്കില്‍ നടപടികൾ പൂര്‍ത്തിയാക്കി ഒരുദിവസത്തിനകം പാസ്പോര്‍ട്ട് നേരിട്ടൊ തപാല്‍ വഴിയൊ കൈപ്പറ്റാം. പൊലീസ് വേരിഫിക്കേഷന് പൂര്‍ത്തിയാക്കിയ അപേക്ഷകൾ മാത്രമേ തത്കാല്‍ വിഭാഗത്തില്‍ പരിഗണിക്കുകയുളളൂ. അടിയന്തര യാത്രാ ആവശ്യം, ചികിത്സാ ആവശ്യങ്ങൾ, കുടുംബത്തിലെ മരണം എന്നിവയും പരിഗണിക്കപ്പെടും. സേവനങ്ങൾ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.