ദിനംപ്രതി നിരവധി ഇന്റർവ്യൂകളാണ് നമ്മുടെ കൺമുന്നിൽകൂടി മിന്നിമറഞ്ഞ് പോകുന്നത്. അതിൽ ഭൂരിഭാഗവും എന്റർടെയ്ൻമെന്റും ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിനും മാത്രമായി ചിത്രീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ പല ചോദ്യങ്ങളും അർത്ഥമില്ലാത്തവ ആകാറുമുണ്ട്. എന്നാൽ വളരെ കാലത്തിന് ശേഷം വളരെ കാമ്പുള്ള ഒരു ഇന്റർവ്യൂ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംനേടിയിരിക്കുകയാണ്.
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുമായുള്ള അഭിമുഖമാണ് വൈറലാകുന്നത്. ഇന്റർവ്യൂ ചെയ്യുന്നത് മലയാളിയല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. അറബിക് ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയാണ് മമ്മൂട്ടിയുമായി മികച്ച രീതിയിൽ ഇടപഴകുന്നത്. രസകരമായ ചോദ്യങ്ങൾ ചോദിച്ച് സമയം കളയുക എന്നതിനപ്പുറം വളരെ അർത്ഥവത്തായതും ഇതുവരെ കേട്ട് മടുക്കാത്ത തരത്തിലുള്ള ചോദ്യങ്ങളുമാണ് ഖാലിദ് മമ്മൂക്കയോട് ചോദിക്കുന്നത്. അവയ്ക്കെല്ലാം വളരെ താത്പര്യത്തോടെ മമ്മൂട്ടി ഉത്തരം നൽകുന്നുമുണ്ട്.
അതേസമയം ഒരു അഭിമുഖമാണെന്ന് കാണികൾക്ക് തോന്നുകയുമില്ല. ഇരുവരും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം എന്ന നിലയിൽ വളരെ ലാഘവത്തോടെയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൊഴിഞ്ഞുപോകുന്നത്. ഖാലിദ് അൽ അമേരി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്റർവ്യൂവിന്റെ ഭാഗങ്ങൾ പങ്കിട്ടത്. ഇതോടെ മികച്ച കമന്റുകളാണ് ജനങ്ങളിൽ നിന്നും വരുന്നത്. വളരെ കാമ്പുള്ള – മികച്ച ഇന്റർവ്യൂ, ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത്, കോമാളിക്കരങ്ങൾ ഇല്ലാത്ത ഇന്റർവ്യൂ തുടങ്ങിയ വാക്കുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:
ചോദ്യം: പല അഭിനേതാക്കളും സിനിമയിൽ ഒരു ഘട്ടം കഴിയുമ്പോൾ ‘മതി, എല്ലാം ചെയ്തു. ഇനിയില്ല’ എന്ന് പറയാറുണ്ട്. മമ്മൂക്കയ്ക്ക് അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
മമ്മൂട്ടി: ഇല്ല, എനിക്ക് സിനിമയോട് ഇതുവരെ മടുപ്പ് തോന്നുന്നില്ല. ചിലപ്പോൾ അത് എൻ്റെ അവസാന ശ്വാസത്തിൽ ആയിരിക്കും.
ചോദ്യം: ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടതെന്നാണ് ആഗ്രഹിക്കുന്നത്?
മമ്മൂട്ടി: എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അത് കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥന്മാർ പോലും വളരെ കുറച്ചു മനുഷ്യരാലാണ് ഓർമ്മിക്കപ്പെടാറുള്ളത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഓർക്കുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമ്മിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ ഒരിക്കലും നടക്കില്ല.