മലയാള സിനിമയിലെ സജീവ സാന്നിധ്യമായ വിനോദ് ഇനി ഓർമ്മ. ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കെ.വിനോദ് 14ലധികം സിനിമകളിലാണ് വേഷമിട്ടത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വരെ അഭിനയിച്ച വിനോദിന്റെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് സിനിമാ ലോകവും ഒരു നാടും.
ആഷിഖ് അബു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്‌റ്ററിലൂടെയാണ് വിനോദ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന വിനോദ് ചിത്രത്തിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായാണ് എത്തിയത്. ചെറുപ്പം മുതൽ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന് സിനിമ എന്നും ആവേശമായിരുന്നു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, മിസ്‌റ്റർ ഫ്രോഡ്, ലൗ 24*7, വിക്രമാദിത്യൻ, പുലിമുരുകൻ, ഒപ്പം തുടങ്ങിയ സിനിമകളിലാണ് വിനോദ് അഭിനയിച്ചിട്ടുണ്ട്.
ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തടുര്‍ന്ന് വിനോദിനെ രജനികാന്ത എന്ന അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. എറണാകുളം-പട്‌ന എക്‌സ്പ്രസിൽ വെച്ച് ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധനയ്ക്കെത്തിയ വിനോദും രജനികാന്തയും തമ്മിൽ വാക്ക് തർക്കമുണ്ടായി. ടിക്കറ്റ് ഇല്ലാത്ത രജനികാന്തയോട് പാലക്കാട് എത്തുമ്പോൾ ഇറങ്ങണമെന്ന് വിനോദ് നിർദേശിച്ചു. ഇതിനുശേഷം ഇദ്ദേഹം വാതിലിന് സമീപമെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ വ്യക്തമാക്കിയത്. തൃശൂർ സ്‌റ്റേഷൻ വിട്ട് അധികം കഴിയും മുൻപ് മുളങ്കുന്നത്തുകാവ് സ്‌റ്റേഷന് സമീപത്തുവെച്ചാണ് വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ഇദ്ദേഹത്തിൻ്റെ ദേഹത്തുകൂടി മറ്റൊരു ട്രെയിൻ കയറിയെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം സ്വദേശിയായ വിനോദ് ഇടപ്പള്ളി മഞ്ഞുമ്മൽ പള്ളിക്ക് സമീപം പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ 27ന് ആണ്. അമ്മ ലളിതയോടൊപ്പം താമസിച്ചിരുന്ന വിനോദ് 2002ൽ റെയിൽവേ ജീവനക്കാരനായിരുന്ന പിതാവ് വേണുഗോപാലൻ നായർ മരണപ്പെട്ടതോടെയാണ് സർവീസിൽ പ്രവേശിച്ചത്. വിനോദിന്റെ വിയോഗത്തിൽ നിരവധി താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തിയത്.