തൃശ്ശൂർ അതിരപ്പിള്ളിയിൽ യുവതിയെ സുഹൃത്ത് കൊന്ന് വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ച് തുമ്പൂർമുഴി വനത്തിൽ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശിക്കുന്നു. സംഭവത്തിൽ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് അഖിൽ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നൽകിയത്. യുവതിയുടെ കാൽപ്പത്തികൾ മാത്രമാണ് വനത്തിൽനിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏപ്രിൽ 29 മുതൽ ആതിരയെ കാണാനില്ലായിരുന്നു. ഇതോടെ ഭർത്താവും വീട്ടുകാരും പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് അഖിൽ എന്ന സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ആതിരയിൽനിന്ന് സ്വർണവും പണവും ഉൾപ്പെടെ അഖിൽ കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണം. അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരാണ് ഇരുവരും.