ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ബിജെപി എം പി പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഡബ്ല്യുഎഫ്ഐ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടക്കുന്ന സമരം കേന്ദ്രസർക്കാർ സൂക്ഷ്മമായാണ് കൈകാര്യം ചെയ്യുന്നത്. ആരോപണങ്ങളിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമർപ്പിക്കാനും അനുരാഗ് താക്കൂർ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം ഗുസ്തി താരങ്ങളുടെ അഭ്യർത്ഥന പ്രകാരം മാത്രമാണ് ഇതുവരെ എല്ലാ നടപടികളും സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതിഷേധക്കാർ ക്ഷമയോടെ കാത്തിരിക്കണം. ഇന്ത്യയിലെ നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സർക്കാർ ആരംഭിച്ച പൊലീസ് അന്വേഷണത്തിൽ വിശ്വാസമർപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടും താരങ്ങൾ ഇപ്പോഴും പ്രതിഷേധം തുടരുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
ഈ വിഷയത്തെ സെൻസിറ്റീവായാണ് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നത്. ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്യണമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം. ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചു. ഗുസ്തി താരങ്ങൾ പറഞ്ഞതെല്ലാം അംഗീകരിക്കുകയാണ് ചെയ്തതെന്ന് അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു. അതേസമയം ഗുസ്തി താരങ്ങളോട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.