അന്തരിച്ച പാചക വിദഗ്ധൻ നൗഷാദിന്റെ മകളുടെ സംരക്ഷണാവകാശം മാറ്റണമെന്നാവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കുമെന്ന് പത്തനംതിട്ട ജില്ലാ കോടതിയുടെ നിരീക്ഷണം. നിലവിലെ ഗാർഡിയനായ അമ്മാവൻ, ഹുസൈൻ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നും വിദ്യാഭ്യാസ അടക്കം അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്നുമാണ് മകളുടെ പരാതി. സംരക്ഷണാവകാശം ഹുസൈനിൽ മാറ്റണമെന്ന നൗഷാദിന്റെ മകളുടെ ഹർജിയാണ് ഇന്ന് പത്തനംതിട്ട ജില്ലാ കോടതി പരിഗണിച്ചത്.
നൗഷാദ് മരിച്ച ശേഷം ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരൻ ഹുസൈൻ ഏറ്റെടുത്തിരുന്നു. എന്നാൽ വിദ്യാഭ്യാസം അടക്കം എല്ലാം ഗാർഡിനായ ഹുസൈൻ നിഷേധിക്കുന്നുവെന്നാണ് പരാതി. നൗഷാദിന്റെ മകൾ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്. തിരുവല്ല പൊലീസിൽ പരാതിയും നൽകിയിരുന്നു.
എന്നാൽ ആരോപണങ്ങൾ പൂർണ്ണമായി തള്ളുകയാണ് നിലവിലെ ഗാർഡിയൻ ഹുസൈൻ. 2021 ഓഗസ്റ്റിലാണ് അസുഖബാധിതനായി ഷെഫ് നൗഷാദ് മരിക്കുന്നത്. അതിന് രണ്ടാഴ്ച മുൻപ് ഭാര്യ ഷീബയും മരിച്ചു. നൗഷാദിന്റെ ഭാര്യ സഹോദരിക്കൊപ്പമാണ് നിലവിൽ മകൾ താമസിക്കുന്നത്.