വിവാദ അഭിമുഖത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിൽനിന്ന് വിശദീകരണം തേടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംവിധായകൻ ഡോ. ബിജുവിനെതിരായ പരാമർശം ഉൾപ്പെടെ അടങ്ങിയ അഭിമുഖമാണ് വിവാദമായത്. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് വിവാദ പരാമർശം നടത്തിയത്. ‘അദൃശ്യജാലകങ്ങൾ’ എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആളുകൾ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടർ ബിജുവൊക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തുകയായിരുന്നു. ‘തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥമാണ്,’ എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.
വിശദീകരണം ആവശ്യപ്പെട്ട മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്. വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിന്റെ ഭാഗം കേൾക്കാനാണ് വിശദീകരണം. രഞ്ജിത്തിനോട് നേരിട്ടെത്തി കാണാൻ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീസിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ബിജുവിനെതിരായി നടത്തിയ പരാമർശത്തോട് യോജിപ്പില്ല. രഞ്ജിത്തിനെ നേരിട്ട് കാണും. ഡോ. ബിജു മികച്ച സംവിധായകനാണെന്നും വിസ്മയം തീർത്ത കലാകാരനാണെന്നും മന്ത്രി പറഞ്ഞു. ഡോ. ബിജുവിനോട് നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹത്തെ മാറ്റിനിർത്തുന്നത്തിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും സജി ചെറിയാൻ അറിയിച്ചു.