ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ എയർലൈൻ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. ഇൻഡിഗോ കമ്പനി തന്നോട് ചെയ്തത് ഗുരുതരമായ തെറ്റാണ്. അത് വിമാന കമ്പനി സമ്മതിക്കണം. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണ് എന്നതിനാൽ അതിന് നിർബന്ധിക്കാൻ മുതിരുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു.
വിമാനത്തിൽ ഉണ്ടായ കയ്യേറ്റത്തിന്‍റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി വിലക്കേർപ്പെടുത്തിയിട്ട് ഒരു വർഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇപി ജയരാജൻ തുറന്ന് പറച്ചിൽ നടത്തിയത്. വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലായിരുന്നു ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും അവരെ കയ്യേറ്റം ചെയ്തെന്ന കണ്ടെത്തലിൽ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നത്. ഇതോടെ ഇനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇ പി ജയരാജൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി പിന്നെ ഇൻഡിഗോയിൽ കയറിയിട്ടില്ല. അതിന് ശേഷം ട്രെയിനിലാണ് കണ്ണൂരിലേക്കുള്ള യാത്രകൾ നടത്തിയിട്ടുള്ളത്.