ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസുണ്ടെന്നും വ്യക്തമാക്കി.
നേരത്തെ നവംബർ 21 വരെ ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്ന് കോടതി വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്രമേനോൻ വാദിച്ചത്.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്നാണ് നടി പറഞ്ഞത്.