കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികൾ വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വരുമാനം വർധിപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും അതിനോടൊപ്പം ചെലവ് കുറയ്ക്കണമെന്നും പറഞ്ഞ മന്ത്രി നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തുമെന്നും കൂട്ടിച്ചേർത്തു.
‘വരുമാനം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകും. മുറുക്കാൻ കടയിലെ സാമ്പത്തിക ശാസ്ത്രം മാറ്റും. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും. ഉൾമേഖലയിലേക്ക് പോവുന്ന ബസുകൾ നിർത്തലാക്കില്ല. സമയക്രമത്തിന്റെ കുഴപ്പമാണ് നഷ്ടത്തിലോടുന്നതിന് കാരണമെങ്കിൽ സമയക്രമം പരിഹരിക്കും’ എന്നും മന്ത്രി പറഞ്ഞു.
‘കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. അതിനുള്ള അപേക്ഷ കൊടുക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകി. യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകും. ശമ്പളം, പെൻഷൻ എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ സുതാര്യമായ ചർച്ചയുണ്ടാകും’ എന്നും മന്ത്രി കൂട്ടിച്ചേർത്തു.