വിമാനത്താവളത്തിലെ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈയിടെയായി ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്രം അറിയിച്ചു.
92 ശതമാനം പേർക്കും വീട്ടിൽ തന്നെ ചികിത്സിച്ച് മറ്റാവുന്ന തീവ്രത മാത്രമേ ജെ.എൻ 1 ഉപ വകഭേദത്തിനുള്ളു എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി കേസുകളുടെ എണ്ണം കൂടിയിട്ടില്ല. മറ്റു അസുഖങ്ങളുമായി എത്തുന്നവർക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 22 ആണ്. ഇന്നലെ പുതുതായി കോവിഡ് ബാധിച്ചത് 594 പേർക്കാണ്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,311ൽ നിന്ന് 2,669 ആയി വർധിച്ചു. ജെ.എൻ 1 ന്‍റെ ലക്ഷണങ്ങൾ എന്താണെന്ന് നിലവിൽ കണ്ടെത്തിയിട്ടില്ല. നിലവിൽ ജെ. എൻ 1 നെ പ്രതിരോധിക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുവാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.