ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.
ഇപ്പോഴത്തെ നിരക്ക് കൂടാൻ യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വർധനയും കാരണമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യത്തിൽ കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസൺ.ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണം. ആവശ്യമെങ്കിൽ ആഗസ്ത് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.