ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. സഹതടവുകാരുടെ പരാതിയെത്തുടർന്നാണ് ഗ്രീഷ്മയുൾപ്പടെ രണ്ട് തടവുകാരെ ജയിൽ മാറ്റിയതെന്നാണ് വിവരം.അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.
കേസിൽ അറസ്റ്റിലായതുമുതൽ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മാറ്റം. എന്നാൽ അട്ടക്കുളങ്ങര ജയിലിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഗ്രീഷ്‌മയെ മറ്റ് തടവുകാർക്കൊപ്പം ജയിൽ മാറ്റിയതെന്നാണ് ജയിലധികൃതരുടെ വിശദീകരണം.
തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.