വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി വനംവകുപ്പ്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ ആക്രമിച്ച സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വെച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ അകപ്പെട്ടത്. നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനം വകുപ്പ് സ്ഥാപിച്ചിരുന്നു. നൂറ് പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ കടുവയെ വെടിവെയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. കുങ്കിയാനകളെയുൾപ്പെടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്.
ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടാൻ സാധിച്ചത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് ഒമ്പതുദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടുന്നത്. നരഭോജി കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാര്‍. എന്നാല്‍ കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.