തൊഴിലാളിയുടെ ഇൻഷുറൻസ് തുക സ്പോൺസർ വഹിക്കണമെന്ന് അധികൃതർ. കമ്പനി അടച്ചുപൂട്ടിയാലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ഇൻഷുറൻസ് സംവിധാനം.
20,000 ദിർഹം വരെയാണ് ഇൻഷുറൻസിനായി സ്പോൺസർ ചിലവിടേണ്ടത്. കമ്പനി അടച്ചുപൂട്ടുകയാ പാപ്പരാവുകയോ ചെയ്താൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അടച്ച സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയിൽ നിന്നാണ് ഇതുവരെ തൊഴിലാളികൾക്കുള്ള പണം ഈടാക്കിയിരുന്നത്. ഇതിനു പകരമാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്.
20,000 ദിർഹം വരെയടക്കാൻ സാധിക്കാത്ത തൊഴിലുടമകൾക്ക് 3000 ദിർഹം സുരക്ഷാതുക സംവിധാനം തുടരാനും അനുമതിയുണ്ട്. പുതിയ ഇൻഷുറൻസ് പദ്ധതി തൊഴിലാളിയുടെ വിസ പുതുക്കുമ്പോൾ മാത്രം തിരഞ്ഞെടുത്താൽ മതി. പുതിയ വിസയ്ക്ക് അപേക്ഷാൻ ഇതു നിർബന്ധമില്ല. കമ്പനി പൂട്ടുകയോ തൊഴിലാളികൾക്ക് അർഹമായ പണം നൽകാൻ സ്പോൺസർക്കു കഴിയാതെയോ വരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് തുക വിനിയോഗിക്കുക.
ഇൻഷുറൻസ് തുക അടക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ പേരിലുള്ള 3000 ദിർഹം ബാങ്ക് ഗാരൻ്റി തിരിച്ച് നൽകും. തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശങ്ങൾ നൽകിയെന്ന് ഉറപ്പാക്കിയ ശേഷം വിസ റദ്ദാക്കുന്ന തൊഴിലാളിയുടെ പേരിലുള്ള ഇൻഷുറൻസ് തുകയും തിരിച്ചുനൽകുമെന്നു അധികൃതർ അറിയിച്ചു.