അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി നേർക്കുനേർ പോരാടാനുറച്ച് പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജോ ബൈഡനും റിപ്പബ്ലിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപും സ്ഥാനാർഥിത്വം ഉറപ്പിച്ചു. നവംബറിലാണ് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നോമിനേഷൻ വിജയിക്കാൻ 1,968 ഡെലിഗേറ്റുകൾ ആവശ്യമായിരുന്ന ബൈഡൻ ജോർജിയയിലെ പ്രാഥമിക മത്സരത്തിൽ വിജയിച്ചു. 2,015 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ബൈഡൻ ഇതോടെ ഉറപ്പിച്ചത്. സ്ഥാനാർഥിയാകാൻ നാമനിർദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്ച രാത്രിയോടെ ട്രംപും നേടുകയായിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യൻ വംശജ നിക്കി ഹേലി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. കൂടാതെ, ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും നേരത്തെ തന്നെ പിന്മാറുന്നതായി വ്യക്തമാക്കി.