പതിനാല് മൊബൈൽ മെസഞ്ചർ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. സുരക്ഷാ ഭീഷണിയെത്തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നടപടി. നിരോധിച്ച ആപ്പുകൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നില്ലെന്നാണ് കേന്ദ സർക്കാരിന്റെ കണ്ടെത്തൽ. ഈ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ പ്രതിനിധികളോ ഓഫീസുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഐഎംഒ ഉൾപ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികൾ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ക്രിപ്വൈസർ, എനിഗ്മ, സേഫ്സ്വിസ്, വിക്കർമീ, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നാൻഡ്ബോക്സ്, കോണിയൻ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാൻഗി, ത്രീമാ എന്നീ മെസഞ്ചർ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69എ പ്രകാരമാണ് ഈ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.