ആഗോള താപനം രണ്ട് വർഷത്തിനുള്ളിൽ കുറച്ചിട്ടില്ലെങ്കിൽ സമുദ്ര നിരപ്പ് 10 മീറ്റർ ഉയരുമെന്ന് യുഎൻ കാലാവസ്ഥ മേധാവിയുടെ മുന്നറിയിപ്പ്. രണ്ടു വർഷത്തിനുള്ളിൽ ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ കുറക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് വലിയ നാശത്തിന് കാരണമാകുമെന്നാണ് യുഎൻ കാലാവസ്ഥാ വിഭാഗം എക്സിക്യൂട്ടിവ് സെക്രട്ടറി സൈമൺ സ്റ്റീൽ പറയുന്നത്.
ഗുരുതര പ്രത്യാഘാതം ഉൾക്കൊള്ളുന്നതിൽ ലോകരാജ്യങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന പരാതിയും ഉച്ചകോടിയിൽ ഉയർന്നു. 1.5 എന്നത് അന്തിമ പരിധിയാണ്. അത് പിന്നിട്ടു കഴിഞ്ഞാൽ മഞ്ഞുപാളികൾ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സൈമൺ സ്റ്റീൽ പറഞ്ഞു. ലോകമെമ്പാടും 10 മീറ്റർ സമുദ്രനിരപ്പ് ഉയരും. ഇത് മിക്ക തീരദേശ നഗരങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കും. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാകും. കൂടാതെ, ലക്ഷക്കണക്കിനാളുകൾക്ക് ഉപജീവനവും എല്ലാ സംവിധാനങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ടെനന്നും യുഎൻ കാലാവസ്ഥാ വിഭാഗം മേധാവി വ്യക്തമാക്കി.
കോപ് 28 ഉച്ചകോടി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ, ഫോസിൽ ഇന്ധനം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളും സജീവമായി. ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ ഫോസിൽ ഇന്ധനം ഘട്ടംഘട്ടമായി കുറക്കുന്നതിന് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോസിൽ ഇന്ധനത്തിന്റെ ഘട്ടംഘട്ടമായ കുറക്കൽ അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം ഉച്ചകോടി അധ്യക്ഷനും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയുമായ സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഉച്ചകോടി ഈ മാസം 12ന് അവസാനിക്കും.