സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസയും ഫാമിലി റസിഡന്റ് വിസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്പോർട്ടുകൾ സമർപ്പിക്കാൻ നിർദേശം നൽകി. ഇന്ത്യയിലെ സൗദി റോയൽ എംബസി അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഇത് സംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്. നേരത്തേ സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിർബന്ധമാണെന്ന നിർദേശം ഉണ്ടായിരുന്നതിനാൽ വിസ പതിക്കാൻ താൽക്കാലിക തടസ്സം നേരിട്ടിരുന്നു.
അതേസമയം തൊഴിൽ വിസക്ക് ബലിപെരുന്നാൾ അവധി വരെ വിരലടയാളം ആവശ്യമില്ലെന്ന ഉത്തരവ് വന്നത് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. എന്നാൽ ഏജൻസികൾക്ക് പാസ്പോർട്ട് സമർപ്പിക്കാൻ നിർദേശം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ജൂൺ അഞ്ചിന് രാവിലെ ഒമ്പത് മുതൽ വിസ സ്റ്റാമ്പിങ്ങിനുള്ള പാസ്‌പോർട്ടുകൾ സമർപ്പിക്കാമെന്ന് എംബസി ഏജൻസികൾക്ക് അറിയിപ്പ് നൽകിയത്.
പുതിയ സർക്കുലർ പ്രകാരം ഏജൻസികൾക്ക് ഡൽഹി എംബസിയിലും മുംബൈ കോൺസുലേറ്റിലും നേരിട്ട് പാസ്‌പോർട്ടുകൾ സമർപ്പിക്കാനാനുള്ള സംവിധാനമുണ്ട്. കോവിഡ് ആരംഭിച്ചത് മുതൽ ഡൽഹി എംബസിയിൽ സാനിറ്റൈസേഷൻ, വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കിയായിരുന്നു പാസ്‌പോർട്ടുകൾ മുംബൈ-സൗദി കോൺസുലേറ്റിലേക്ക് അയച്ചിരുന്നത്. നിലവിൽ ഡൽഹി എംബസിയിലും മുംബൈ കോൺസുലേറ്റിലും പാസ്‌പോർട്ടുകൾ നേരിട്ട് സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം സന്ദർശക, ബിസിനസ്, ടൂറിസം വിസകൾ സ്റ്റാമ്പ് പതിക്കാൻ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമത്തിൽ മാറ്റമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.