ഒമാനില്‍ പ്രതികൂല കാലാവസ്ഥയിലും മറ്റും കുട്ടികളുടെ മുങ്ങിമരണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയുമായി അധികൃതര്‍. കുട്ടികളുടെ മുങ്ങിമരണങ്ങൾ തടയാൻ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധാനം ചെയ്യുന്ന മസ്കത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രതികൂല കാലാവസ്ഥയിൽ കുട്ടികളിലെ മുങ്ങിമരണം വർധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
വിവധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് നീക്കം. കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രാലയത്തിലെ ഫാമിലി ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സയ്യിദ മഅനി അബ്ദുല്ല അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ്. പബ്ലിക് പ്രോസിക്യൂഷന്, തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കുട്ടികൾ ഉൾപ്പടെ 16 പേരാണ് ഒമാനില്‍ രണ്ടാഴ്ചക്കിടെ മുങ്ങിമരിച്ചത്. അപകടത്തില്‍പ്പെട്ട അന്‍പതോളം പേരെ രക്ഷപെടുത്താനുമായി. ബീച്ചുകളും വാദികളും കേന്ദ്രീകരിച്ചാണ് അപകടമെന്നും കുട്ടികളെ അപകടങ്ങളില്‍പ്പെടാതെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.