ഗൾഫ് മേഖലകളിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് നിർബന്ധിത ഉച്ചവിശ്രമ നിയമം നടപ്പിലാക്കി രാജ്യങ്ങൾ. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ എന്നീ രാജ്യങ്ങളിലാണ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. വേനലിലെ കൊടുംചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ തടയുന്നതിനുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഒമാനിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെയാണ് ഈ നിയമം നീണ്ടുനിൽക്കുക. ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഇടവേള നൽകുന്നത്. കുവൈറ്റിൽ ഉച്ചവിശ്രമ നിയമം ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് നിയന്ത്രണം. ബഹ്റിൽ ആഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ജൂൺ പകുതിയോടെ മാത്രമേ നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരികയുള്ളു. ഉച്ചവിശ്രമനിയമം സംബന്ധിച്ച് വിവിധ തൊഴിൽ മന്ത്രാലയങ്ങൾ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.