ഗൾഫ് മേഖലയിൽ കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ ശക്തമായ മഴ ഒമാനെയും സാരമായി ബാധിച്ചിരുന്നു. ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്കായി റോയൽ ഒമാൻ പൊലീസ് നടത്തിയ രക്ഷാദൗത്യത്തിലൂടെ 1,630 പേരെയാണ് രക്ഷിച്ചത്.
152 രക്ഷാദൗത്യങ്ങളാണ് റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയത്. വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് രക്ഷാദൗത്യം നടത്തിയത്. റോയൽ ഒമാൻ പൊലീസ് ഓപ്പറേഷൻസ് സെൻ്ററും ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റുകളും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്. മഴവെള്ളത്തിലും വാഹനങ്ങളിലും കുടുങ്ങിപ്പോയ വ്യക്തികൾ, ആരോഗ്യ സേവനമടക്കം വിവിധ സഹായങ്ങൾ തേടുന്നവർ തുടങ്ങിയവർക്കാണ് ദൗത്യ സംഘം തുണയായത്.
രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ വിവിധ ഗവർണറേറ്റുകളിൽ മെഡിക്കൽ സംഘങ്ങളെ വിന്യസിപ്പിക്കുന്നതിലും റോയൽ ഒമാൻ പൊലീസ് നിർണായക പങ്കാണ് വഹിച്ചത്. കനത്ത മഴയെ തുടർന്ന് വാദികളിൽ മിന്നൽ പ്രളയമുണ്ടാകുകയും വിവിധ ദുരന്തങ്ങളിലായി 20 പേരാണ് മരിച്ചത്.