പ്രാർത്ഥനകളുടേയും വ്രതാനുഷ്ഠാനങ്ങളുടേയും മാസമാണ് റമദാൻ. ഒരു മാസം മുഴുവന്‍ നീളുന്ന ദിനചര്യ. ഗൾഫ് മേഖലകളിൽ റമദാനോട് അനുബന്ധമായി ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും മാറുന്ന കാലം കൂടിയാണിത്. വീടും തൊഴിലിടവും പൊതുഇടങ്ങളും തുടങ്ങി സകലതും വിശ്വാസികളുടെ വ്രതാചാരങ്ങൾക്ക് അനുസൃതമായി പുനക്രമീകരിക്കും. ഈ മാറ്റം പ്രവാസികളുടെ ദൈനംദിന ജീവിതത്തിലും സാധാരണമാണ്.
റമദാൻ കാലത്ത് വ്രതം അനുഷ്ടിക്കുന്ന വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് പ്രാർത്ഥനാ നിരതമാകും. ഒപ്പം സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നതും നോമ്പുതുറ വിരുന്നുകൾ സംഘടിപ്പിക്കുന്നതും വിശ്വാസികൾക്ക് പ്രധാനമാണ്. അതുകൊണ്ടുതന്നെ ജോലി സമയത്തിലെ മാറ്റമാണ് ശ്രദ്ധേയം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും റമദാൻ കാലത്തെ ജോലി സമയത്തിൽ ഇളവുകൾ അനുവദിക്കും.
യുഎഇയിലെ ഓഫീസുകളില്‍ രണ്ട് മണിക്കൂറാണ് ഇളവ് അനുവദിച്ചിട്ടുളളത്. മുസ്ലിം ഇതര ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. കമ്പനികൾ പുതിയ സമയം ക്രമമനുസരിച്ചാണ് ഒരുമാസം പ്രവർത്തിക്കുക. സ്കൂളുകളിൽ അഞ്ച് മണിക്കൂർ പ്രവർത്തിസമയമാണ് അനുവദിച്ചിട്ടുളളത്. എന്നാൽ 30 ദിവസം നീണ്ടുനിൽക്കുന്ന സ്കൂൾ അവധിക്കാലവും റമദാൻ ദിനങ്ങളിൽ വന്നെത്തും.
ഓഫീസ്, സ്കൂൾ സമയങ്ങളിലെ മാറ്റം ഗതാഗതത്തേയും ബാധിക്കും. പുതിയ സമയക്രമം അനുസരിച്ച് നിരത്തുകളിലും ബസ്സുകളിലും മറ്റും തിരക്കേറും. പൊതുസ്ഥലങ്ങളിലെ പെയ്ഡ് പാര്‍ക്കിങ് സമയത്തിലും മാറ്റം വരും. പ്രാർത്ഥാന സമയമനുസരിച്ച് പാർക്കിംഗ് ഫീസിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ ഭൂരിപക്ഷം ആളുകളും നോമ്പുതുറയുടേയും വ്രതാനുഷ്ഠാനത്തിൻ്റേയും ഭാഗമാകുന്നതിനാൽ യാത്ര ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ പ്രത്യേക മുന്നൊരുക്കം നടത്തുന്നത് അഭികാമ്യമാണ്.
റസ്റ്ററൻ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകുന്നതാണ് മറ്റൊരു പ്രത്യേകത. ഭൂരിഭാഗം റസ്റ്ററൻ്റുകളും പകല്‍ സമയം അടച്ചിടും. നോമ്പുതുറയോട് അനുബന്ധിച്ചാകും പ്രവർത്തനം ആരംഭിക്കുക. രാത്രി വൈകും വരെ ഭക്ഷണ വിതരണം ഉണ്ടാകും. അതേസമയം വ്രതത്തിൻ്റെ ഭാഗമല്ലാത്തവർക്ക് പകല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വാങ്ങാനും അവസരമുണ്ടെങ്കിലും പൊതുഇടങ്ങളിൽ ഭക്ഷണം കഴിക്കാനുളള അനുവാദമില്ല. എന്നാൽ സൂപ്പര്‍ മാര്‍ക്കറ്റുകളും ഗ്രോസറി ഷോപ്പുകളും പതിവ് പോലെ പ്രവര്‍ത്തിക്കും. മാളുകള്‍ അര്‍ധരാത്രി വരെ സജീവമാകും.
വിപണികളിൽ അവശ്യസാധനങ്ങൾക്ക് പ്രത്യേക ഓഫറുകളുടെ കാലം കൂടിയാണ്. ആദായവിലകൾ ലഭ്യമാകുന്നതിനൊപ്പം മികച്ച ഉൽപ്പന്നങ്ങളാണ് വിറ്റഴിക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമുണ്ടാകും. പളളികളിലും നോമ്പുതുറസന്നാഹങ്ങൾ ഏർപ്പെടുത്തിയ ഇടങ്ങളിലും ഗതാഗതക്കുരുക്കോ അപകടങ്ങളൊ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകണം. അധികൃതർ പുറപ്പെടുവിച്ചിട്ടുളള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.
മാനസിക ശാരീരിക സമ്മര്‍ദങ്ങൾ ലഘൂകരിച്ച് വേണം വിശ്വാസികൾ റമദാനെ ഉള്‍ക്കൊള്ളാന്‍. ജീവിതക്രമം മാറിമറയുന്നതിനിനസുരിച്ച് ആരോഗ്യത്തിലും ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധവേണ്ടതുണ്ട്. രോഗികളായവർ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ആവശ്യത്തിന് വിശ്രമവും ഉറക്കവും എല്ലാവരും ഉറപ്പാക്കുക തന്നെ വേണം. ക്ഷമയുടെ നല്ല പാഠങ്ങള്‍ ജീവിതത്തില്‍ അഭ്യസിക്കാനുള്ള അവസരം കൂടിയാണിത്.
വിശ്വാസികളെ സംബന്ധിച്ച് ഇഹലോക ഇച്ഛകളെ അടക്കി ആത്മചൈതന്യത്തെ പാകപ്പെടുത്താനുളള കാലം എന്ന നിലയിലാണ് റമദാൻ പ്രസക്തമാകുന്നത്.. പ്രാർത്ഥനകളാലും നന്മകളാലും സൃഷ്ടാവിനോട് അടുക്കുകയാണ് ചെയ്യുക. ത്യാഗ മനോഭാവത്തിലൂടെ സഹജീവികളോടും സമൂഹത്തോടും െഎക്യപ്പെടാനുളള അവസരമായും നോമ്പുകാലത്തെ കാണുന്നു. സ്വയം നിയന്ത്രിതമാകുന്ന ആത്മസംസ്കരണം ജീവിതത്തെ അർത്ഥ പൂർണമാക്കുകയും നോമ്പിനെ ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന വ്രതം ചെറിയപെരുന്നാൾ ആഘോഷത്തോടെയാണ് സമാപിക്കുക. സക്കാത്തുകളുടേയും വിരുന്നുകളുടേയും സന്തോഷത്തോടെ ഒരു റമാദാൻ കാലം കടന്നുപോകുമ്പോൾ ജീവിതത്തിലേക്ക് പുതിയ ഊർജ്ജവും വിശ്വസത്തിലെ ശക്തിയുമാണ് നോമ്പ് അനുഷ്ഠിച്ച ഓരോ ജീവിതങ്ങളിലും പ്രകടമാവുക.
എഴുത്ത് : ജോജറ്റ് ജോൺ