ദുബായ് എമിറേറ്റിലെ ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 140 ലൈഫ് ഗാർഡുകളെ നിയോഗിച്ചതായി ദുബായ് മുനിസിപ്പാലിറ്റി. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള 124 ലൈഫ്ഫെഗാർഡുകൾ, 12 സൂപ്പർവൈസർമാർ, 2 അസിസ്റ്റന്റ് മാനേജർമാർ, ഒരു ഓപ്പറേഷൻസ് മാനേജർ എന്നിവരാണ് സംഘത്തിലുളളത്.
ബീച്ചുകളിൽ ഉല്ലാസത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുക, അടിയന്തിര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ലൈഫ് ഗാർഡുകളുടെ പ്രധാന ചുമതല. അപകടമേഖലയെപ്പെറ്റിയും സാഹചര്യങ്ങളെപ്പറ്റിയും ബീച്ചിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകേണ്ട ചുമതലയുമുണ്ട്. നിരീക്ഷണ കേന്ദ്രവും വയർലൈസ് സംവിധാനം ഉൾപ്പെട നൂതന ഉപകരണങ്ങളും സംഘത്തിന് ലഭ്യമാണ്.
അൽ മംസാർ ബീച്ച്, അൽ മംസാർ കോർണിഷ്, ജുമേയ്റ 1, ജുമേയ്റ 2, ജുമേയ്റ 3, ഉം സുഖേയിം 1, ഉം സുഖേയിം 2, എൽ ഷോറൂഖ്, അൽ സുഫൗഹ്, ജബൽ അലി തുടങ്ങിയ പൊതു ബീച്ചുകളിൽ സംഘത്തിൻ്റെ സേവനം ലഭ്യമാക്കിയിട്ടുളളത്. എമിറേറ്റിലെ ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച സുരക്ഷ, സേവനങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് ലൈഫ് ഗാർഡുകളെ നിയമിച്ചതെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.