സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നത്. നാട്ടിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസിയുടെ ലഗേജിൽ ബീഫ് എന്ന വ്യാജേന കഞ്ചാവ് അയക്കാൻ ശ്രമിച്ച രണ്ട് പേര് പിടിയിലായ സംഭവം എല്ലാവരും ശ്രദ്ധിച്ചു കാണും. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി ഫൈസലിന്റെ ലഗേജിലാണ് ബീഫിനൊപ്പം കഞ്ചാവും കണ്ടെത്തിയത്.
ഫൈസലിനെ പോലെ ഇനിയും നിരവധി പേർ ഇത്തരത്തിലുള്ള കെണിയിൽ ചെന്ന് ചാടാൻ സാധ്യത ഉണ്ട്. ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കഞ്ചാവ് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ആര് എന്ത് ലഗേജ് തന്ന് വിട്ടാലും ഒരു ശ്രദ്ധയുമില്ലാതെ വാങ്ങിവെക്കരുത്.
സുഹൃത്തുക്കൾക്കോ മറ്റോ ആയി കൊണ്ടു പോകുന്ന മരുന്നുകൾ പോലും ജാഗ്രതയില്ലെങ്കിൽ നിങ്ങൾ വെട്ടിലാകുമെന്ന് ഓർക്കുക. യുഎഇ യെ സംബന്ധിച്ചിടത്തോളം 268 ഇനം മരുന്നുകൾ നിരോധിത, നിയന്ത്രിത പട്ടികയിലാണ്. മിനിസ്ട്രി ഹെൽത്ത് ആന്റ് പ്രവൻഷൻ വെബ്സൈറ്റിൽ ഇവയുടെ ലിസ്റ്റ് കാണാം. ഈ പട്ടികയിലുള്ള മരുന്നുകൾ കൊണ്ടു വന്നാൽ നിയമക്കുരുക്കിലാകും. അതിനാൽ തന്നെ ആരെങ്കിലും മരുന്നുകൾ കൈവശം തന്ന് വിട്ടാൽ അത് തുറന്ന് നോക്കി നിരോധിത ലിസ്റ്റിൽ ഉൾപ്പെടാത്തതാണെന്ന് ഉറപ്പ് വരുത്തണം.
ലേബലില്ലാത്ത മരുന്നുകളും കൊണ്ടു വരരുത്. ഏതെങ്കിലും സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത മരുന്നുകൾ നിങ്ങൾ കൊണ്ടു വരുന്നുണ്ടെങ്കിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് എടുക്കണം. അത് കൂടാതെ
ജീവിതശൈലീ രോഗങ്ങൾ ഇന്ന് വ്യാപകമാണ്. അതുകൊണ്ട് തന്നെ സ്ഥിരം കഴിക്കുന്ന മരുന്നുകളാണെങ്കിൽ മൂന്ന് മാസത്തേക്ക് കൊണ്ടു വരാം. മരുന്നിനൊപ്പം പ്രിസ്കിപ്ഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം, മരുന്നു ബിൽ എന്നിവ നിർബന്ധമായും വേണം.
മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത പാരസെറ്റാമോൾ, ചില കഫ് സിറപ്പ് എന്നിവയും കൊണ്ടു വരുമ്പോൾ ജാഗ്രത കാണിക്കണം. ഇൻസുലിൻ പോലെ ഒഴിച്ചുകൂടാനാവാത്ത മരുന്നുകൾ കൊണ്ടു വരുമ്പോഴും അത് പായ്ക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കണം, മരുന്നുകൾ, ആരെങ്കിലും കൈവശം തന്നുവിടുന്ന പൊതിക്കെട്ടുകൾ എന്നിവ വിശദമായി നിങ്ങൾ തന്നെ പരിശോധിക്കണം. നിയമക്കുരുക്കിൽപ്പെടരുത്. ഓരോ പ്രവാസിയുടെയും ജീവിത പ്രശ്നമാണ്!!