കെനിയയിൽനിന്ന് ദുബായിലേക്ക് പായ്ക്കപ്പലിൽ യാത്ര തിരിച്ച നാവികനും ഭാര്യയും.. കടൽക്ഷോഭത്തിൽപെട്ട് നിയന്ത്രണം നഷ്ടമായ കപ്പലിൽ ഒഴുകിനടന്നത് ഒരുരാത്രിയും പകലും.. ഒടുവിൽ യെമനിലെ മത്സ്യത്തൊഴിലാളികൾ രണ്ട് ജീവനക്കാരുൾപ്പടെ നാല് പേരേയും മണിക്കൂറുകൾ നീണ്ട സാഹസത്തിലൂടെ രക്ഷപെടുത്തി തീരത്തെത്തിച്ചു..
യുഎഇയിൽ തമാസമാക്കിയ നാവികൻ ജെത്രോ ഫ്രിഗൻസും ഭാര്യ ഡേസി കാലിസുരയുമാണ് കടലിൽ അകപ്പെട്ടത്. ദുബായ് ഓഫ്ഷോർ സെയിലിംഗ് ക്ലബിലെ ചീഫ് ഡിങ്കി ഇൻസ്ട്രക്ടറായ യുവാൻ ജാർവിസ്, അതേ ക്ലബിലെ ജീവനക്കാരനായ കരോലിൻ നീറ്റ്സ് എന്നിവരും ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്നു. 5,370 കിലോമീറ്ററിന് തുല്യമായ 2,900 നോട്ടിക്കൽ മൈൽ ദൂരം ഏകദേശം 25 ദിവസത്തിനുള്ളിൽ മറികടക്കുകയായിരുന്നു ലക്ഷ്യം.
1995-ൽ നിർമ്മിച്ച 12 മീറ്റർ നീളമുളള കാറ്റലീന കപ്പലിലാണ് സംഘം യാത്ര തിരിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയായിരുന്നു യാത്ര. കാലാവസ്ഥ പ്രതികൂലമായെങ്കിലും ആദ്യ പത്ത് ദിനങ്ങൾ സംഘം തരണം ചെയ്തു. എന്നാൽ 5 മീറ്റർ ഉയരമുളള ശക്തമായ തിരമാലകളം 30 നോട്ട് കാറ്റും എത്തിയതോടെ കപ്പലിൻ്റെ ഓട്ടോപൈലറ്റും നിയന്ത്രണവും നഷ്ടമാവുകയായിരുന്നു.
യെമനിലെ സൊകോത്ര ദ്വീപായിരുന്നു സംഘത്തിന് ഏറ്റവും സമീപമുളള കരപ്രദേശം. ക്രൂ സാറ്റലൈറ്റ് ഫോൺ വഴി യുകെ കോസ്റ്റ്ഗാർഡുമായി ബന്ധപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനം വൈകി.ദുബായിലെ സുഹൃത്തുക്കളേയും അപകടവിവരം അറിയിക്കാനായി.
വിവരം അറിഞ്ഞ് തടിബോട്ടിൽ സഹായത്തിനെത്തിയ യെമനിലെ മത്സ്യ തൊഴിലാളികളാണ് നടുക്കടലിൽ ഒഴുകിനടന്ന സംഘത്തെ കണ്ടെത്തിയത്. തീരത്തുനിന്ന് 80 കിലോമീറ്റർ അകലെയായിരുന്നു നാവികസംഘം. പിന്നീട് കയറുപയോഗിത്ത് കപ്പൽ കെട്ടിവലിച്ച് തീരത്തെത്തിക്കുകയായിരുന്നു. 22 മണിക്കൂർ നീണ്ട സാഹസത്തിന് ശേഷമാണ് സംഘത്തെ കരയ്ക്കെത്തിക്കാനായത്.
9 മണിക്കൂറിലേറെ കടലിൽ തിരഞ്ഞശേഷമാണ് പായ്കപ്പൽ കണ്ടെത്താനായതെന്നും സിവിലിയൻമാരെ രക്ഷപെടുത്താനായതിൽ സന്തോഷമുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തങ്ങൾക്കൊപ്പം ജീവിതമാർഗമായ കപ്പൽ കൂടി കരയിലെത്തിക്കാൻ കഴിഞ്ഞതിൽ ദമ്പതിമാരും നന്ദി അറിയിച്ചു. ജൂലൈ 28നാണ് സംഘം തീരത്തെത്തിയത്. രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്.