ശുദ്ധമായ പഴം–പച്ചക്കറികൾ വിപണിയിലെത്തിച്ച് ദുബായിലെ ‘ബ്ലൂം മാർക്കറ്റ്’. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 66,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ബ്ലൂം മാർക്കറ്റ് മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ മാർക്കറ്റാണ്. കൃഷി സ്ഥലത്ത് നിന്ന് നേരിട്ടാണ് ഇവിടെ ഉത്പന്നങ്ങളെത്തിക്കുന്നത് എന്നതാണ് പ്രത്യേകത.
മറ്റ് വിപണികളിൽ കാണാത്ത പഴങ്ങൾ മാത്രം ഇറക്കുമതി ചെയ്യുന്നതിനാൽ വേറിട്ട ഷോപ്പിങ് ഹബ്ബായി ബ്ലൂം മാർക്കറ്റ് മാറുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഫറൈദൂനി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾക്ക് പുറമെ പ്രാദേശിക ഫാമുകളിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകും. ചില്ലറ വിൽപ്പന സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലൂം മാർക്കറ്റിൽ വില വളരെ കുറവാണ്.
മാർക്കറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി ആപ്പും ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ് മുനിസിപ്പാലിറ്റി. കൂടാതെ പഴം, പച്ചക്കറി കൂടുതൽ വിപുലപ്പെടുത്താനും മുട്ട, കോഴിയിറച്ചി തുടങ്ങിയവ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. കൂടാതെ 470 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന ബേസ്മെന്റ് പാർക്കിങ് ഏരിയയും ട്രക്കുകൾക്കായി 200ലേറെ പാർക്കിങ് ഏരിയകളും ഉണ്ട്. 760 കിയോസ്കുകളും നിലവിലുണ്ട്. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് ബ്ലൂം മാർക്കറ്റിന്റെ പ്രവർത്തനം.