2028 ൽ COP33ക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“കാലാവസ്ഥാ വ്യതിയാന പ്രക്രിയയ്ക്കുള്ള യുഎൻ ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടാണ്, 2028 ൽ ഇന്ത്യയിൽ COP33 ഉച്ചകോടി സംഘടിപ്പിക്കാൻ ഞാൻ നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.” 2030 വരെ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഫോസിൽ ഇതര ഇന്ധനത്തിന്റെ വിഹിതം 50 ശതമാനമായി ഉയർത്താൻ രാജ്യം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2070-ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രവർത്തനങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധതയെയും മോദി അഭിനന്ദിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയുടെ പുനരുപയോഗ ഊർജ ഉൽപ്പാദനം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ സോളാർ പാർക്കുകൾ, സ്വകാര്യമേഖലയുടെ നിർമ്മാണത്തിനുള്ള ഗ്രീൻ ബിൽഡിംഗ് നിയന്ത്രണങ്ങൾ, ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികൾ, സ്മാർട്ട് സിറ്റികളുടെ വികസനം തുടങ്ങി സുസ്ഥിര വളർച്ചയ്ക്കായി യുഎഇ നിരവധി പുരോഗമനപരമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചകോടിയ്ക്കൊപ്പം മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി ചില നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടന്നേക്കും.