ദുബായിൽ 208 ബില്യൺ ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘കുടുംബമാണ് രാഷ്ട്രത്തിന്റെ അടിത്തറ’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് ദുബായ് സോഷ്യൽ അജണ്ട 33 പ്രഖ്യാപിച്ചത്. ദുബായ് ഭരണാധികാരിയെന്ന നിലയിൽ ഷെയ്ഖ് മുഹമ്മദിന്റെ പ്രവേശന ദിനത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ജനുവരി 4-ന് അജണ്ട പ്രഖ്യാപിക്കുന്നത്.
‘സഹോദരീ സഹോദരന്മാരെ.. എല്ലാ വർഷവും ജനുവരി നാലിന് ദേശീയ പദ്ധതികൾ അവതരിപ്പിക്കുക ശീലം ഇത്തവണയും തുടർന്നുകൊണ്ട് ഇന്ന് ഞങ്ങൾ ദുബായ് സോഷ്യൽ അജണ്ട 33 പ്രഖ്യാപിക്കുന്നു. അജണ്ടയുടെ ബജറ്റ് 208 ബില്യൺ ദിർഹമാണ്. ഇത് ദുബായ് സമൂഹത്തിനായുള്ള ഞങ്ങളുടെ പദ്ധതിയാണ്. അടുത്ത പത്ത് വർഷത്തേക്കുള്ള പദ്ധതി. ‘കുടുംബമാണ് രാഷ്ട്രത്തിന്റെ അടിത്തറ’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് അജണ്ട നടപ്പിലാക്കുക. സാമൂഹിക അജണ്ടയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളും അംഗീകൃത പദ്ധതികളും അനുവദിച്ച ബജറ്റുകളും ഉണ്ട്’ എന്ന് പറഞ്ഞാണ് ഷെയ്ഖ് മുഹമ്മദ് ദുബായ് സോഷ്യൽ അജണ്ട 33 പ്രഖ്യാപിച്ചത്.
അടുത്ത 10 വർഷത്തേക്കാണ് പദ്ധതികൾ നടപ്പിലാക്കുക. ഈ കാലയളവിനുള്ളിൽ എമിറാത്തി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് സോഷ്യൽ അജണ്ട പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ പാർപ്പിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, ദേശീയ മൂല്യങ്ങളും സാമൂഹിക ഐക്യവും വളർത്തിയെടുക്കുക, ആരോഗ്യസംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കും മുൻഗണന നൽകുന്നുണ്ട്. ജനങ്ങൾക്ക് സാമൂഹിക സംരക്ഷണം നൽകാനും കുടുംബങ്ങളുടെ സ്ഥിരതയും കെട്ടുറപ്പും വർധിപ്പിക്കാനും അജണ്ട ലക്ഷ്യമിടുന്നുണ്ട്.