ചലച്ചിത്ര ഗാനങ്ങൾക്ക് സിനിമയുടെ മുഴുവൻ ആത്മാവിനെയും ആവാഹിക്കാനുള്ള കഴിവുണ്ട്. കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന മാജിക്കുകളാണ് ഓരോ സിനിമാ ഗാനവും. സംഗീതത്തിന് പുറമേ ഓരോ വരിയിലും എഴുത്തുകാരൻ ഒളിപ്പിച്ചുവയ്ക്കുന്നത് സിനിമയുടെ അറ്റുപോവാത്ത ജീവനാണ്. അത്തരത്തിൽ വരികളിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭയാണ് അകാലത്തിൽ പൊലിഞ്ഞുപോയ എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി. ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ അറുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ദിവസമാണ് ഇന്ന്. അഭ്രപാളികളിൽ മറഞ്ഞാലും തന്റെ പാട്ടുകളിലൂടെ ഇന്നും മലയാളക്കരയുടെ മനസ്സിൽ ഗിരീഷ് പുത്തഞ്ചേരി ജീവിക്കുന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വരം പോലെ, അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങൾക്ക് ചെവിയോർക്കുന്നു.
ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിത ഗാനങ്ങൾ രചിച്ചുകൊണ്ട് തുടങ്ങിയ എഴുത്ത് ജീവിതം, പിന്നീട് സിനിമാ ലോകത്തെക്കും വ്യാപിച്ചു. ‘ചക്രവാളത്തിനപ്പുറം’ എന്ന ചിത്രത്തിനുവേണ്ടി ഗാനം എഴുതിയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. തിരശീലയിലെ കഥാപാത്രങ്ങളുടെ ചുണ്ടിൽ വിരിയുന്ന ഓരോ പാട്ടിന്റെ ഈണത്തിന് പിന്നിലും ഗിരീഷ് പുത്തഞ്ചേരി തന്റെ വരികൾക്കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു. നിരവധി ഗാനങ്ങൾ രചിച്ചുവെങ്കിലും ‘ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം ചലച്ചിത്ര ഗാനരചയിതാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ മുൻ നിരയിലെത്തിച്ചു. പിന്നീട് ഉണ്ടായതെല്ലാം ചരിത്രം.
ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ മലയാള സിനിമയുടെ ജീവൻ തുടിക്കുന്ന നിരവധി ഗാനങ്ങൾ പിറന്നു വീണു. ഹിറ്റ് ഗാനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായി. ‘ആരോ വിരൽ മീട്ടി’, ‘കണ്ണും നട്ട് കാത്തിരുന്നിട്ടും’, ‘ആകാശ ദീപങ്ങൾ സാക്ഷി’, ‘ഇന്നലേ എന്റെ നെഞ്ചിലെ’, ‘അമ്മ മഴക്കാറിന് കൺ നിറഞ്ഞു… ‘അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയോ ഗാനങ്ങൾ. ഇളയരാജ, രവീന്ദ്രന്‍മാഷ്, എം ജയചന്ദ്രൻ, വിദ്യാസാഗർ തുടങ്ങി ലക്ഷ്മികാന്ത് പ്യാരേലാല്‍ മുതൽ സാക്ഷാൽ എആര്‍ റഹ്മാന്‍ വരെ, ഒട്ടേറെ പ്രമുഖരുടെ ഈണങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതിയിട്ടുണ്ട്. മാത്രമല്ല ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ചെറുതും വലുതുമായ നിരവധി അവാർഡുകൾ വേറെയും ലഭിച്ചു.
ഗാനങ്ങൾക്ക് മാത്രമല്ല ‘മേലേപ്പറമ്പിൽ ആൺ വീട്’ എന്ന സിനിമയുടെ കഥയും, ‘കിന്നരിപ്പുഴയോരം ‘, ‘പല്ലാവൂർ ദേവനാരായണൻ’ , ‘വടക്കും നാഥൻ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ഒടുവിൽ 2010 ഫെബ്രുവരി 10ന് തന്റെ 48 ആമത്തെ വയസ്സിൽ പക്ഷാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിട പറഞ്ഞപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത പാട്ടിന്റെ ഒരു സുവർണകാലം കൂടിയായിരുന്നു. ആയിരം വർഷങ്ങൾ കഴിഞ്ഞാലും പ്രൗഢി കുറയാത്ത പാട്ടുകളിലൂടെ ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും ഈ അതുല്യ പ്രതിഭ ജീവിക്കുന്നുണ്ട്. വിരഹവും പ്രണയവും സന്തോഷവും വിരൽ തുമ്പിൽ വിരിയിച്ച ആ അനശ്വര കവിയ്ക്ക് മുന്നിൽ പ്രണാമം.