‘ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം…’ ഈ ഭക്തിഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഭക്തിയോടെ പാടുന്ന ആ ‘ഘന ഗംഭീര’ ശബ്ദത്തിന്റെ ഉടമയെ ആർക്കും മറക്കാനുമാവില്ല. ‘പാൽ നിലാ പുഞ്ചിരി തൂകുമാ സുന്ദരി…’ഫാത്തിമയെന്ന മണവാട്ടിയെ വർണിക്കുന്ന ഗാനം ഇന്നും കല്യാണ വീടുകളിൽ മുഴങ്ങി കേൾക്കാം. ‘പൂമാനമേ…’ മമ്മൂട്ടി മനോഹരമായി അഭിനയിച്ച നിറക്കൂട്ടിലെ ഈ ഗാനം മനോഹരമാക്കിയതും ഈ അതുല്യ കലാകാരൻ തന്നെ. അറബി പാട്ടും അദ്ദേഹത്തിന് വഴങ്ങും. ഏത് തരം ഗാനവും ഇവിടെ ഭദ്രമാണ്. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമൊക്കെയായി ജന മനസ്സുകളിൽ സ്ഥാനം നേടിയെടുത്ത അനുഗ്രഹീത ഗായകൻ സിനിമയിൽ നിന്ന് 15 വർഷത്തെ ഇടവേളയെടുത്തത് എന്തിനാണ് ? കെ. ജി മാർക്കോസിന്റെ പാട്ട് ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.
വർഷങ്ങൾക്ക് മുൻപ്…
കെ ജി മാർക്കോസിന്റെ അച്ഛൻ തിരുവനന്തപുരത്തെ മെഡിക്കൽ കോളജിൽ ഡോക്ടറായിരുന്നു. മകനെയും ഡോക്ടറാക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ, മാർക്കോസിന് ആരാകാനായിരുന്നു ഇഷ്ടം?. അതിനുത്തരം വൈകാതെ തന്നെ ലഭിച്ചു. അപ്പന് സ്ഥലംമാറ്റം കിട്ടി കൊല്ലത്തു വന്നപ്പോൾ രണ്ടു വീട് അപ്പുറത്ത് ഗാന ഗന്ധർവ്വൻ യേശുദാസ് ഇടയ്ക്ക് വരുന്നത് ആകാംഷയോടെ 14 വയസ്സുകാരൻ മാർക്കോസ് നോക്കി നിന്നിട്ടുണ്ട്. ഒരു ദിവസം ദാസേട്ടൻ മാർക്കോസിനെക്കൊണ്ട് രണ്ടു മൂന്നു പാട്ടുകൾ പാടിച്ചു. നല്ല ശബ്ദമാണല്ലോ നീ പാട്ടു പഠിച്ചിട്ടുണ്ടോയെന്ന് യേശുദാസ് ചോദിച്ചു. സംഗീതമേഖലയിലേക്കു വരാനാണെങ്കിൽ സംഗീതം പഠിക്കണം, നന്നായി കഷ്ടപ്പെടുകയും വേണം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മാർക്കോസ് സംഗീതത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ഗാനമേളകളിൽ യേശുദാസിന്റെ പ്രഭാവം കൂടി കണ്ടതോടെ മാർക്കോസ് ഒരു കാര്യം തീരുമാനിച്ചു. ഇനിയുള്ള ജീവിതം സംഗീതത്തോടൊപ്പം യാത്ര ചെയ്യാം. അച്ഛന് ഒരേ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളു, സ്വന്തമായി ഒരു ട്രൂപ്പുണ്ടാക്കണം. അങ്ങനെ 1978ൽ കെ.ജി.മാർക്കോസ് ആൻഡ് പാർട്ടി എന്ന ഗാനമേള സംഘം പിറന്നു. കെജി മാർക്കോസ് അങ്ങനെ പ്രൊഫഷണൽ ഗായകനായി.
സിനിമയിലേക്ക്…
കോട്ടയം ബിസിഎം കോളജിലെ ആഘോഷ പരിപാടിയിൽ കെജി മാർക്കോസ് ആൻഡ് പാർട്ടി ഗാനമേള അവതരിപ്പിക്കുന്നുണ്ട്. അത് കാണാൻ കോട്ടയത്തെ മാളിയേക്കൽ കുടുംബാംഗങ്ങൾ വന്നു. അവരുടെ ഉടമസ്ഥതയിൽ ഒട്ടേറെ സിനിമാനിർമാണ കമ്പനികളുണ്ടായിരുന്നു. മാർക്കോസിന്റെ കുഞ്ഞമ്മ കൂടിയായ ആനിയമ്മയും സെഞ്ച്വറി കൊച്ചുമോന്റെ അമ്മയും ഗാനമേളയ്ക്കു ശേഷം മാർക്കോസിനോട് സിനിമയിലൊക്കെ പാടണ്ടേ, ഗാനമേള മാത്രം മതിയോ? എന്ന് ചോദിച്ചു. അത് തന്നെയാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞ് മാർക്കോസ് നടന്നു നീങ്ങി.
സംഭവം കഴിഞ്ഞ് 2 മാസത്തിന് ശേഷം മദ്രാസിൽ നിന്നൊരു ഫോൺ കോൾ മാർക്കോസിനെ തേടിയെത്തി. ‘ജോൺസൺ മാഷിന് നിങ്ങളുടെ ശബ്ദമൊന്നു കേൾക്കണം.’ കേട്ടപാതി ചെന്നൈയിലേക്ക് വണ്ടി കയറി. മാഷിനു മുന്നിൽ 2 പാട്ടുപാടി. അങ്ങനെ 1981ൽ സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘കേൾക്കാത്ത ശബ്ദം’ എന്ന ചിത്രത്തിനു വേണ്ടി തന്റെ ആദ്യ ഗാനം പാടിക്കൊണ്ട് കെ ജി മാർക്കോസ് വെള്ളിത്തിരയിലെ ഗായകനായി. “കന്നിപ്പൂമാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കെ…”
ആരു സിനിമയെടുത്താലും യേശുദാസ് പാടിയാൽ മതിയെന്നു പറയുന്ന കാലത്താണ് മാർക്കോസ് സിനിമയിലെത്തിയത്. പിന്തുണയ്ക്കാൻ ആരുമില്ലെങ്കിലും 75 സിനിമകളിലെ പാട്ടുകൾക്ക് മാർക്കോസ് ശബ്ദമായി. പാടിയ പാട്ടുകളും സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നിട്ടും ഉയരങ്ങളിലേക്ക് കയറിപ്പോവാനുള്ള വഴികൾ തെളിഞ്ഞില്ല. കൈ പിടിച്ചു കയറ്റാനും ആരുമുണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം. അതോടെ അവസരങ്ങളും തേടിയെത്തതായി. താൻ പാടിയ പാട്ട് മറ്റൊരു ഗായകന്റെ പേരിൽ പുറത്തിറക്കിയ സംഭവം പോലും ഉണ്ടായി. മാർക്കോസ് പാടി സൂപ്പർ ഹിറ്റായ ആ പാട്ട് ഇതാണ്, ” പൂമാനമേ ഒരു രാഗ മേഘം താ…
ആൽബം സോങ്ങുകളുടെ കൂട്ട്…
1982 മുതൽ കാസെറ്റുകളിൽ പാടിത്തുടങ്ങിയിരുന്നു മാർക്കോസ്. ഭക്തിഗാനം, മാപ്പിളപ്പാട്ട് മേഖലയിൽ മാർക്കോസ് വ്യക്തിമുദ്ര പതിപ്പിച്ചു. അവിടം മുതൽ ജീവിതത്തിന്റെ മറ്റൊരു ഏട് രചിക്കപ്പെടുകയായിരുന്നു. ഓരോ പാട്ടു പാടുന്നതിനും മുൻപ് അതിന്റെ പശ്ചാത്തലവും മറ്റും മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൊണ്ടാവാം പാട്ടുകൾ എല്ലാവർക്കും സ്വീകാര്യമായി തുടങ്ങി.
അറബിക്, തെലുങ്ക്, കന്നഡ.. കള്ളു കുടിച്ച ഭാവത്തിലും ഫാസ്റ്റ് നമ്പറും എല്ലാം.. അങ്ങനെ മാർക്കോസ് വ്യത്യസ്തനായ ഗായകനായി. ഇതിന്റെയെല്ലാം പ്രചോദനം യേശുദാസ് ആണെന്ന് മാർക്കോസ് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ അപ്രതീക്ഷിതമായി എത്തിയ അപകടം അദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടിലാക്കി. യാത്രകൾ ചെയ്യാൻ കഴിയാതെ വന്നു. അങ്ങനെ സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ മാർക്കോസ് തീരുമാനിച്ചു.
വെള്ള വസ്ത്രവും കെ ജി മാർക്കോസും…
ചെറുപ്പകാലത്ത് ഗാനമേളയിൽ മെറൂൺ നിറധാരികളായ പിന്നണിസംഘത്തിനു നടുവിൽ തൂവെള്ള നിറത്തിലുള്ള വസ്ത്രത്തിൽ ദാസേട്ടനും തൊട്ടടുത്തു സുജാതയും നിൽക്കുന്നത് കണ്ട അന്ന് തീരുമാനിച്ചു ഇനി തനിക്കും വെളുത്ത വസ്ത്രം മതി. പക്ഷെ, അവിടം മുതൽ വിവാദം തന്നെ പിന്തുടരുമെന്ന് മാർക്കോസ് കരുതിയിരുന്നില്ല. യേശുദാസിനെ അനുകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പലരും അകറ്റാൻ തുടങ്ങി. സഹികെട്ട് മാർക്കോസ് പറഞ്ഞിട്ടുണ്ട്, ഗായകർക്കു വെള്ളവസ്ത്രമെന്നത് ദാസേട്ടനിലൂടെയായിരിക്കാം ജനങ്ങളുടെ മനസ്സിലെത്തിയത്. എന്നാൽ, അതിനും മുൻപേ തന്റെ അച്ഛനെപ്പോലെയുള്ള ഡോക്ടർമാർ വെള്ളവസ്ത്രധാരികളായിരുന്നല്ലോ എന്ന്.
അപ്രതീക്ഷിതമായെത്തിയ അസുഖം…
2013 ഇൽ ആയിരുന്നു. ഒരു യു എസ് യാത്രയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.ഇക്ബാലിനെ സമീപിക്കുന്നത്. വിദഗ്ധ പരിശോധനയിൽ മാർക്കോസിന്റെ കിഡ്നിയുടെ 70 ശതമാനത്തോളം പ്രവർത്തനരഹിതമായെന്ന് കണ്ടെത്തി. ഡയാലിസിസ് ഒരു പരിഹാരമായി നിർദേശിച്ചുവെങ്കിലും കിഡ്നി മാറ്റി വയ്ക്കുന്നതാണ് ദീർഘകാല പരിഹാരമെന്ന അഭിപ്രായമായിരുന്നു ഡോക്ടർ മാർക്കോസിന് മുന്നിൽ വച്ചത്. കുടുംബത്തിൽ നിന്നു തന്നെ ഒരു ദാതാവിനെ കണ്ടെത്താൻ പരിശ്രമിച്ചെങ്കിലും ആരുടേയും കിഡ്നി മാർക്കോസുമായി യോജിക്കുന്നുണ്ടായിരുന്നില്ല. അവിടെയായിരുന്നു ‘ദൈവത്തിന്റെ സന്തത സഹചാരി’ മാർക്കോസിന്റെ രക്ഷയ്ക്കായി എത്തിയത്.
മാർക്കോസിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ‘ദൈവത്തിന്റെ സന്തത സഹചാരി’യുടെ പേര് ഫാ. കുര്യാക്കോസ്. മാർക്കോസ് ഒരു സെലിബ്രിറ്റി ആയതുകൊണ്ടായിരുന്നില്ല ഫാദർ അദ്ദേഹത്തിന് കിഡ്നി ദാനം ചെയ്യാൻ തയാറായത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ ദാനം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹം കൊണ്ടുകൂടിയായിരുന്നു. അങ്ങനെ മാർക്കോസിന്റെ അടുത്ത് അപ്രതീക്ഷിതമായി എത്തിയതായിരുന്നു ഫാദർ.
ഒരു കാര്യം മാത്രമേ അന്ന് ഫാ.കുര്യാക്കോസ് മാർക്കോസിനോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ‘വൃക്ക തരാം, പക്ഷേ, ഇക്കാര്യം പുറംലോകം അറിയരുത്. കാരണം പലരും പലതും പറഞ്ഞ് പരത്തും. അതുകൊണ്ട് ലോകം പതിയെ ഇക്കാര്യം അറിഞ്ഞാൽ മതി”. മാർക്കോസും കുടുംബവും അത് അംഗീകരിച്ചു. വിജയപൂർവം പൂർത്തിയാക്കായ ആ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒൻപതു വർഷങ്ങൾ കഴിഞ്ഞ് കെ.ജി മാർക്കോസ് തന്റെ ജീവൻ രക്ഷിച്ച ആ ദാതാവിനെ 2019 ലെ ലോക വൃക്ക ദിനത്തിൽ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. വൃക്ക ദാനം ചെയ്ത വ്യക്തിയും ദാനം സ്വീകരിച്ച വ്യക്തിയും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം.
പ്രേമലുവും ‘തെലങ്കാന ബൊമ്മലുവും’ പിന്നെ കെ ജി മാർക്കോസും
‘ചായപ്പാനി തപ്പിലേ റോഡരികേ’… 2024 ഫെബ്രുവരി മാസം യുട്യൂബ് ഭരിക്കുന്ന ഒരു പാട്ട് ഇറങ്ങി. നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പ്രേമലു’ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം. മലയാളത്തിന്റെ പ്രിയപ്പെട്ട മാർക്കോസിനെ വെള്ളിത്തിരയിലേക്ക് തിരിച്ചു കൊണ്ടുവന്ന പക്കാ ‘ഡപ്പാo കൂത്ത്’ പാട്ട്. വർഷങ്ങൾക്ക് മുൻപ് ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ…’ എന്ന് പാടിയ അതേ മാർക്കോസിനെ വർഷങ്ങൾക്ക് ശേഷം തൊട്ടതെല്ലാം ഹിറ്റ് ആക്കിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് തിരിച്ചു തന്നിരിക്കുന്നു. നീണ്ട 43 വർഷത്തെ സംഗീത ജീവിതത്തിൽ താൻ പാടിയ പാട്ടുകൾ മറ്റുള്ളവരുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് നിന്നും കെ ജി മാർക്കോസിനെ അടയാളപ്പെടുത്തുന്ന മറ്റൊരു മനോഹര ഗാനം. യൂട്യൂബിലെ പാട്ടിന് താഴെ പ്രിയപ്പെട്ട മാർക്കോസ് സാറിനെ തിരിച്ചു തന്നതിന് പ്രേമലു സംവിധായകൻ ഗിരീഷ് എഡിയ്ക്കും സംഗീത സംവിധായകൻ വിഷ്ണു വിജയ്ക്കും അദ്ദേഹത്തിന് അവസരം നൽകിയ ഭാവന സ്റ്റുഡിയോസിനും ദിലീഷ് പോത്തനും നന്ദി പ്രവാഹമാണ്. ഭക്തിഗാനങ്ങളിലോ മാപ്പിളപ്പാട്ടുകളിലോ മാത്രമായി ഒതുങ്ങേണ്ടതല്ല ഈ ശബ്ദം. ഇനിയുമെറെ, ഇതിലുമേറെ പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദം മനോഹരമാക്കും. തീർച്ച, ഇതാണ് കെ ജി മാർക്കോസ്. തളർത്താൻ നോക്കുന്നവർക്ക് മുന്നിൽ വളർന്നു കാണിക്കുന്ന അനുഗ്രഹീത ഗായകൻ, ദൈവത്തിന്റെ സ്വന്തം ‘ദേവഗായകൻ’.