തന്റെ കരിയറിന്റെ പ്രാരംഭ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളേക്കുറിച്ച് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്ന സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോയതെന്നും ആ സമയത്ത് തന്നെ സഹായിച്ചത് അമ്മ കരീമ ബീഗം ആണെന്നുമാണ് റഹ്മാൻ വെളിപ്പെടുത്തിയത്.
‘ഞാൻ സ്റ്റുഡിയോ നിർമ്മിക്കുന്ന സമയത്ത് ഒരു ആംപ്ലിഫയർ വാങ്ങാൻ പോലുമുള്ള പണം എൻ്റെ പക്കൽ ഇല്ലായിരുന്നു. അലമാരയും കാർപ്പറ്റും മാത്രമുണ്ടായിരുന്ന ഒരു എസി മുറിയായിരുന്നു അത്. സംഗീത ഉപകരണങ്ങളൊന്നും സ്റ്റുഡിയോയിൽ ഇല്ലായിരുന്നു. ഒന്നും വാങ്ങാൻ പണമില്ലാതെ നിരാശനായി ഞാൻ അവിടെ ഇരുന്നു. പണയം വെയ്ക്കാൻ എന്റെ അമ്മ അവരുടെ സ്വർണാഭരണങ്ങൾ എനിക്ക് തന്നു. അതിന് ശേഷമാണ് ആദ്യത്തെ റെക്കോർഡർ വാങ്ങുന്നത്. അപ്പോൾ എനിക്ക് കരുത്ത് തോന്നി. എനിക്ക് എന്റെ ഭാവി കാണാൻ കഴിഞ്ഞു, ആ ഒരു നിമിഷത്തിൽ എന്റെ ജീവിതം മാറി’ എന്നുമാണ് എ.ആർ റഹ്മാൻ തുറന്നുപറഞ്ഞത്.
ഇതിനുമുൻപും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ എ.ആർ റഹ്മാൻ പങ്കുവെച്ചിരുന്നു. ചെറുപ്പത്തിൽ തനിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നതായും അമ്മയുടെ ഉപദേശമാണ് അതിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും അമ്മയെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും എ.ആർ റഹ്മാൻ പറഞ്ഞിരുന്നു. 2020 ഡിസംബറിൽ എ.ആർ റഹ്മാന്റെ അമ്മ മരണപ്പെടുകയും ചെയ്തു.