ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ താരജോഡികളുടെ ചിത്രം പത്താൻ്റെ റിലീസിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. അലസാന നിമിഷത്തിൽ നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഹിന്ദു സംഘടനകൾ. പത്താൻ സിനിമയുടെ പ്രദർശനം ഗുജറാത്തിൽ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു.
ബുധനാഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഷാരൂഖിൻ്റെ നായികയായി അഭിനയിക്കുന്ന ദീപിക ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ‘കാവി’ നിറമുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ഉയർന്നുവന്ന വിമർശനം. പാട്ടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ വന്നതോടെ ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ‘പത്താൻ’ തടയണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹിന്ദു സംഘടനകൾ നിലപാട് മാറ്റുകയാണുണ്ടായത്.
പ്രതിഷേധത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഗുജറാത്തിൽ ഇനി സിനിമയെ എതിർക്കില്ലെന്ന് അശോക് റാവൽ ഔദ്യോഗിക പ്രസ്താവന ഇറക്കി.
‘പത്താൻ’ സിനിമയിൽ മാറ്റങ്ങൾ വരുത്തിയ സെൻസർ ബോർഡിനെ അഭിനന്ദനങ്ങൾ. ചിത്രത്തിലെ അശ്ലീല വാക്കുകളും സെൻസർ ബോർഡ് നീക്കി. ഇനി സിനിമ കാണണോ വേണ്ടയോ എന്ന് പൊതുജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.