ലോകകപ്പ് കാണാനെത്തുന്നവർക്കായി ഖത്തർ ഒരുക്കിയ ഹയ്യാ കാർഡ് വഴി രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നാളെ അവസാനിക്കും. വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള മൾട്ടി എൻട്രി പെർമിറ്റ് സംവിധാനമായിരുന്നു ഹയ്യാ കാർഡ്. ഉംറ ആവശ്യത്തിന് സൗദിയിലേക്ക് പോയവരും വിവിധ ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചവർക്കും നാളെ വരെ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ മറ്റു വിസാ മാർഗങ്ങൾ വഴി ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്. അതേസമയം, ഹയ്യാ കാർഡുകാർക്ക് ജനുവരി 23 വരെ ഖത്തറിൽ തുടരാൻ അനുമതിയുണ്ട്.
നവംബർ ഒന്നു മുതലാണ് ഹയ്യാ കാർഡ് വഴി ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ വിമാനത്താവളങ്ങൾ വഴിയും കര, സമുദ്ര അതിർത്തി കടന്നും ലക്ഷങ്ങളാണ് ലോകകപ്പ് കാണാൻ രാജ്യത്തേക്ക് എത്തിയത്. ആദ്യഘട്ടത്തിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമായിരുന്നു ഹയ്യാ കാർഡ് അനുവദിച്ചത്. പിന്നീട് ഗ്രൂപ്പ് റൗണ്ട് പൂർത്തിയായതിനു പിന്നാലെ മാച്ച് ടിക്കറ്റില്ലാത്തവർക്കും നിശ്ചിത ഫീസോടെ ഹയ്യാ കാർഡ് അനുവദിച്ചു. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും അനുവാദം നൽകിയതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർ അവസരം ഉപയോഗപ്പെടുത്തി ഖത്തറിലെത്തിയിരുന്നു.