ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച പൗരത്വ നിയമഭേദഗതി നിയമം ഒടുവിൽ കേന്ദ്രം നടപ്പിലാക്കി. ആദ്യ ഘട്ടത്തിൽ 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് നിയമം ഔദ്യോഗികമായതായി പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് ഇപ്പോള്‍ സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരിക്കുന്നത്.
എന്നാൽ, പൗരത്വ നിയമ ഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലായിരുന്നു സിഎഎ നടപ്പിലാക്കിയിരുന്നത് എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷിച്ച് സിഎഎ നിയമ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്കും ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്കും പൗരത്വം നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. രാജ്യത്തെ ജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് കണ്ടറിയാം.