പതിവ് പോലെ യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നു. യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തി. അപ്പോൾ മാത്രമാണ് യാത്രക്കാർ അറിയുന്നത് വിമാനം റദ്ദാക്കിയെന്ന്.
വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുന്നവർ, വിസ കാലാവധി കഴിയുന്നവർ എന്നിങ്ങനെ നിരവധി പേരാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഇന്നത്തെയില്ലെങ്കിൽ ജോലി നഷ്ടമാകുന്നവരും ഭർത്താവ് ഐസിയുവിലായതിനാൽ ആശുപത്രിയിലേക്ക് പോകുന്ന യുവതിയുമടക്കം യാത്ര മുടങ്ങിയതോടെ പ്രതിസന്ധിയിലായി. സത്യത്തിൽ പ്രവാസികളക്കമുള്ള നിരവധിപേർക്ക് കനത്ത പ്രഹരമാണ് ഇന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് നൽകിയത്.
എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ തൊഴിൽ നയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത്. മുൻകൂട്ടി തീരുമാനിച്ച് ജീവനക്കാർ മാത്രം അറിഞ്ഞ പ്രതിഷേധം. ആരോഗ്യപ്രശ്നങ്ങൾ എന്ന് പറഞ്ഞ് ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുകയായിരുന്നു. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് എഴുപതിലേറെ സർവീസുകളാണ്. പിന്നാലെ പെരുവഴിയിലായത് 70 വിമാനങ്ങളെ ഉന്നം വെച്ച് വന്ന യാത്രക്കാരും.
മൂന്നോറോളം വരുന്ന മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ജീവനക്കാരോടുള്ള കമ്പനിയുടെ പെരുമാറ്റത്തിൽ വിവേചനമുണ്ടെന്ന ആരോപണവുമായി എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു വിഭാഗം കാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ കഴിഞ്ഞ മാസം രംഗതെത്തിയിരുന്നു. ഇതിന്റെ ഒക്കെ തുടർച്ചയായിട്ടുവേണം ഇന്നത്തെ പ്രതിഷേധത്തെയും കൂട്ടിവായിക്കാൻ. എന്നാൽ ക്യാബിൻ ക്രൂവിൻറെ സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യഎക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്തവരാണ് സമരത്തിലെന്നുമാണ് വിമാന കമ്പനിയുടെ വിശദീകരണം.
അലവൻസ് കൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്തായാലും വ്യോമയാന അതോറിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകുകയോ ബദൽ യാത്രാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്രതിഷേധമുളളപ്പോൾ ഇനിയെങ്കിലും ജീവനക്കാർ മുൻകൂട്ടി അറിയിക്കുക , ഒന്നുമറിയാതെ യാത്രചെയ്യാൻ വരുന്ന യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ശ്രമിക്കുക!!