സാമ്പത്തിക ഇടപാടിൽ സിവിൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കുന്നതിനുള്ള സുപ്രധാന നിയമഭേദഗതി പുറപ്പെടുവിച്ച് ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി. പുതിയ നിയമപ്രകാരം ആയിരത്തോളം തടവുകാരെ മോചിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകമാക്കിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം കടം വാങ്ങിയ വ്യക്തി പണം കയ്യിൽ വെച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ ആൾക്ക് തെളിയിക്കാൻ സാധിക്കാൽ മാത്രമേ ഇനി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുള്ളു. നേരത്തെ സിവിൽ കേസിൽ കടം വാങ്ങിയ ആൾ പണം കൊടുക്കാതിരുന്നാൽ പരമാവധി 36 മാസം ജയിൽ ശിക്ഷ നൽകിയിരുന്നു. ഈ നിയമം വ്യക്തിഗത വായ്പകൾക്കും ബിസിനസ്, ക്രെഡിറ്റ് കാർഡ് കുടിശിക തുടങ്ങിയവയ്ക്കും ബാധകമാകും. കൂടാതെ, മറ്റാരെങ്കിലും എടുത്ത വായ്പകളിൽ വ്യക്തിഗത ഗ്യാരന്റർ ആയവർക്കും ഇത് സഹായകമാകും.
പുതിയ നിയമപ്രകാരം ഒരാൾ ചെക്ക് നൽകുകയും പിന്നീട് മതിയായ ഫണ്ടില്ലെന്ന് കണ്ടെത്തുകയും ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. കടമോ ലോണോ വാങ്ങിയ വ്യക്തി പേയ്മെന്റ് തവണകൾ അടയ്ക്കുന്നത് പൂർണമായും നിർത്തുക, കടം വാങ്ങിയ തുക അല്ലെങ്കിൽ കുടിശിക തിരികെ നൽകാൻ കടക്കാരന് സമ്പത്തുണ്ടെന്ന് തെളിയിക്കുക, കടക്കാരൻ പണം കടത്തിയെന്നോ ആ പണം മറച്ചുവച്ചെന്നോ തെളിയിക്കുക തുടങ്ങിയ സാഹചര്യത്തിൽ മാത്രമേ ഇനി അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളു.