ഒമാനില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.
അല്‍ റുസ്താഖ് വിലായത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്. ബനി ഔഫിലാണ് മറ്റൊരു മുങ്ങിമരണം.
റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇവരെ സ്വദേശികൾ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാദി ബനി ഔഫില്‍ ആറു വയസ്സുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകുകയാണ്. കാല്‍നടയായൊ വാഹനങ്ങളിലോ വാദികൾ മുറിച്ചുകടക്കരുതെന്നും കുട്ടികളെ വാദികളില്‍ ഇറങ്ങാന്‍ അനുവദിക്കരുതെന്നും മുന്നറിയിപ്പുകളും ഉണ്ടായിരുന്നു.
അപകട സാധ്യതാ പ്രദേശത്തുനിന്ന് ആളുകൾ അകന്നു നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം വാഹനത്തില്‍ വാദികൾ കുറുകെ കടക്കാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെട്ട നാലുപേരെ സ്ഥലവാസികൾ സാഹസികമായാണ് രക്ഷപെടുത്തിയത്.