ന്നത വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പ് ലഭിച്ച് ദുബായിലേക്ക് പുറപ്പെട്ട അഫ്ഗാൻ വിദ്യാർത്ഥിനികളെ താലിബാൻ തടഞ്ഞു. സ്കോളർഷിപ്പിലൂടെ യുഎഇയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച അഫ്ഗാൻ വിദ്യാർത്ഥിനികളെയാണ് താലിബാൻ വിമാനത്താവളത്തിൽ തടഞ്ഞത്. അൽ ഹബ്ദൂർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഖലഫ് അഹ്മദ് അൽ ഹബ്ർ ആണ് വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം, താമസം, യാത്ര, ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ ചെലവുകൾ സ്പോൺസർ ചെയ്തിരുന്നത്. വിദ്യാർത്ഥിനികളെ തടഞ്ഞതിൽ അദ്ദേഹം ശക്തമായി പ്രതിഷേധിക്കുകയും ലോകത്തെ സന്നദ്ധ സംഘടനകളോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വനിതകൾക്ക് ഹൈസ്കൂൾ, യൂണിവേഴ്സിറ്റി പഠനം വിലക്കിയതിനെ തുടർന്നാണ് പലരും വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം തേടുന്നത്. എന്നാൽ ഭർത്താവ്, പിതാവ്, സഹോദരൻ തുടങ്ങി ആൺതുണ ഉണ്ടെങ്കിൽ മാത്രമേ അഫ്ഗാനിസ്ഥാൻ വനിതകൾക്ക് ഭരണകൂടം വിദേശയാത്ര അനുവദിക്കുന്നുള്ളൂ. എന്നാൽ ആൺതുണ ഉണ്ടായിട്ടും വിദ്യാർത്ഥിനികളെ താലിബാൻ തടയുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി മൂന്ന് വിദ്യാർത്ഥിനികൾ ദുബായിലെത്തിയിരുന്നു. ദുബായ് വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥിനികളെ അൽ ഹബ്ദൂർ ഗ്രൂപ്പ് മാനേജ്മെന്റ് ടീം സ്വീകരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളാണ് ദുബായിൽ എത്തിയത്. അൽ ഹബ്ദൂർ ഗ്രൂപ്പ് ദുബായിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെയാണ് അഫ്ഗാനിലെ 100 പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.