അമ്പൂരിയിലെ രാഖി കൊലക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ മൂന്ന് പേരും നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ,സുഹൃത്ത് ആദർശ് എന്നീ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തത്തിനാലായിരുന്നു രാഖിയെ മൂവരും ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ 94 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സൈനികനായ അഖിലും കൊല്ലപ്പെട്ട രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും ആരുമറിയാതെ വിവാഹിതരാവുകയും ചെയ്തു. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി രാഹുൽ അടുപ്പത്തിലാവുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിന് ശേഷം രാഖിയെ ഒഴിവാക്കാൻ നോക്കിയെങ്കിലും രാഖി തയ്യാറായില്ല. ഇതിനെ തുടർന്നാണ് രാഖിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ശേഷം മൂവരും ചേർന്ന് കുഴിച്ചു മൂടുകയായിരുന്നു.
ജൂൺ 21ന് സഹോദരങ്ങളായ അഖിലും രാഹുലും ചേർന്ന് രാഖിയെ നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ നിന്നും കാറിൽ കയറ്റി കൊണ്ട് പോയി. കാറിൽ വെച്ച് തന്നെ രാഖിയുടെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി. പിന്നീട് അമ്പൂരിയിൽ പണിനടക്കുന്ന രാഹുലിന്റെ വീട്ടിലെത്തിച്ചതിന് ശേഷം സഹോദരങ്ങൾ ചേർന്ന് കയർ ഉപയോഗിച്ചു കഴുത്തു ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കി. തുടർന്ന് അയൽവാസിയായ ആദർശിന്റെ സഹായത്തോടെ മുൻകൂട്ടിയെടുത്ത കുഴിയിൽ മൃതദേഹം കുഴിച്ചു മൂടി. മൃതശരീരത്തെ നഗ്നയാക്കി ഉപ്പു കല്ലുകൾ വിതറി മണ്ണിട്ട് മൂടുകയും തുടർന്ന് കമുക് തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.