സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിന് വിരലടയാളം നിർബന്ധമാക്കി. മേയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകേണ്ടത് നിർബന്ധമാണ്. മുംബൈ സൗദി കോൺസുലേറ്റാണ് ഇക്കാര്യം സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് നൽകിയത്. വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷയ്ക്കൊപ്പം വിരലടയാളം നൽകാത്ത രേഖകൾ പരിഗണിക്കില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. അതേസമയം സന്ദർശക വിസക്കാർക്ക് ഈ നിയമം നേരത്തെതന്നെ ബാധകമാക്കിയിരുന്നു.
തൊഴിൽ വിസയ്ക്കും വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തേണ്ടി വന്നാൽ ഇവിടുത്തെ തിരക്ക് ക്രമാതീതമായി വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ സന്ദർശക വിസ അപേക്ഷകൾ സമർപ്പിക്കാനുള്ള ആവശ്യങ്ങൾക്കായി വിഎഫ്എസ് ഓഫിസിലേക്കുള്ള ഓൺലൈൻ അപ്പോയിൻമെന്റ് വൈകിയാണ് ലഭിക്കുന്നത്. കൂടാതെ പെട്ടെന്നുള്ള അവസരങ്ങൾക്ക് പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കേണ്ടിയും വരുന്നുണ്ട്. ഇതിന് അഞ്ചിരട്ടി ചെലവ് വരും.
അതേസമയം വിസ നിയമത്തിലെ പുതിയ മാറ്റം സൗദിയിലേക്കുള്ള സന്ദർശകരെയും തൊഴിലാളികളെയും രാജ്യത്തുള്ള തൊഴിലുടമകളെയും പ്രതിസന്ധിയിലാക്കും. അതേസമയം വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട നിലവിലെ പ്രയാസങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും കോൺസുലേറ്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഉടൻ പരിഹാരം കണ്ടെത്താൻ ആവുമെന്നും ട്രാവൽ ഏജൻസികൾ പറഞ്ഞു.