അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ള പ്രവാസികൾക്ക് ഇനി മുതൽ പണം നൽകേണ്ടി വരും. ബ്ലഡ് ബാഗ് സേവനങ്ങൾ ലഭ്യമാക്കാൻ താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി നിർദേശം പുറപ്പെടുവിച്ചു.
പുതിയ തീരുമാനങ്ങൾ പ്രകാരം വിദേശികളിൽ നിന്ന് രക്തം നൽകുന്നതിന് ആവശ്യമായ ഓരോ ബ്ലഡ് ബാഗിനും റെസിഡൻസി വിസയുള്ള പ്രവാസിയിൽ നിന്ന് 20 ദീനാർ ഈടാക്കും. അതേസമയം സന്ദർശന വിസയിൽ എത്തുന്ന പ്രവാസിക്ക് ഓരോ ബാഗിനും 40 ദീനാർ ആയിരിക്കും ഈടാക്കുക. എന്നാൽ രക്തദാതാക്കളെ കണ്ടെത്തുന്ന രോഗികൾക്ക് ഫീസ് നൽകേണ്ടതില്ല എന്നും പുതിയ പ്രസ്താവനയിൽ പറയുന്നു.
രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട 37 ലാബ് പരിശോധനകൾക്കും പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കും. റെസിഡൻസി വിസയിലുള്ള പ്രവാസികൾക്ക് 15 ദീനാർ ആയിരിക്കും പുതുക്കിയ ഫീസ്. സന്ദർശക വിസയിൽ എത്തുന്നവർക്ക് കുറഞ്ഞത് അഞ്ചു ദീനാറും 70 ദീനാറിനും ഇടയിലുമായിരിക്കും ഫീസ്. അടുത്തിടെ പ്രവാസികൾക്ക് നൽകുന്ന മറ്റ് ആരോഗ്യസേവനങ്ങൾക്കും സർക്കാർ പുതിയ നിരക്ക് നിശ്ചയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ പ്രവാസികൾക്ക് നൽകുന്ന മരുന്നുകൾക്ക് അഞ്ചു ദീനാർ,ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ പുതിയ നിരക്കും നിലവിൽ വന്നിരുന്നു. ഇതോടെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ പ്രവാസികൾക്ക് പരിശോധന നടത്തുന്നതിനും മരുന്നിനുമായി ഏഴു ദീനാർ ചെലവഴിക്കണം. കൂടാതെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 20 ദീനാറും ചെലവുവരും.