മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിയുടെ നിർണായകനീക്കം. ഉദ്ധവ് താക്കറെ സർക്കാരിന്റെ ഭാവി എന്താകുമെന്ന് നാളെയറിയാം. മഹാരാഷ്ട്രയിൽ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക. പ്രത്യേക നിയമസഭാ സമ്മേളനം നാളെ രാവിലെ 11 മണിക്ക് ചേരും. ഉദ്ധവ് താക്കറെ സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദേശം നൽകി.
ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഇന്നലെ ഗവർണറെ കണ്ടിരുന്നു. ശിവസേനയുടെ 39 എംഎൽഎമാർ കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചെന്നും അങ്ങനെ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ഗവർണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭ വിളിച്ചു ചേർക്കാനുള്ള നിർദ്ദേശം ഗവർണർ ഇന്ന് ഔദ്യോഗികമായി സർക്കാരിന് നൽകും. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ അതിനെതിരെ ശിവസേന സുപ്രിം കോടതിയെ സമീപിക്കാനാണ് സാധ്യത.