കൃത്രിമ കനാലുകളാൽ ചുറ്റപ്പെട്ട പുതിയ നഗരവുമായി ജിദ്ദ. സൗദി പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപറായ റോഷൻ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജിദ്ദയുടെ വടക്കുഭാഗത്തായി ‘മറാഫി’ എന്ന പേരിലാണ് നഗരം നിർമിക്കുന്നത്. ഇവിടെ പാർപ്പിടവും വാണിജ്യ-വിനോദ കേന്ദ്രങ്ങളും ഉണ്ടാവും. കൂടാതെ കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് 11 കിലോമീറ്റർ വലിപ്പത്തിലായിരിക്കും നഗരം പണി കഴിപ്പിക്കുക.1,30,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരമായിരിക്കും ഇതെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ നഗരങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൃത്രിമ ജല കനാലായിരിക്കും ഇത്.
ജിദ്ദയിലെ ജീവിത നിലവാരം ഉയർത്തുന്നതിനും ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിട, പൊതു, വിനോദ കെട്ടിടങ്ങൾ എന്നിവയും പദ്ധതിക്ക് കീഴിലുണ്ടാകും. ഷിക്കാഗോ, സ്റ്റോക്ക്ഹോം, സെൻട്രൽ ലണ്ടൻ, ഹാംബർഗ് എന്നിവിടങ്ങളിലേക്കുള്ള ജലാശയങ്ങൾക്ക് തുല്യമായിരിക്കും മറാഫിയിലെ കൃത്രിമ കനാൽ. അതേസമയം കനാൽ നിർമ്മിക്കുന്നതോട് കൂടി സമുദ്ര പരിസ്ഥിതി ഈ ചരിത്ര നഗരത്തിന്റെ ഹൃദയ ഭാഗത്തേക്ക് പ്രവേശിക്കും. ഒരു വശത്ത് വീടുകളെയും പാർപ്പിട സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ജല-നഗര ഇടനാഴിയാണ് ഉണ്ടാവുക. മറുവശത്ത് പ്രകൃതി, വിനോദ കേന്ദ്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും ജീവിതശൈലി മെച്ചപ്പെടുത്തുന്ന കെട്ടിടങ്ങളുമായിരിക്കും ഉണ്ടാവുക.
ഏറ്റവും പുതിയ നിർമാണ സാങ്കേതിക വിദ്യകൾക്കൊപ്പം ചരിത്രനഗരമായ ജിദ്ദയുടെ സാംസ്കാരികവും വാസ്തു വിദ്യാപരവുമായ പൈതൃകവും സംരക്ഷിക്കുന്നതായിരിക്കും കനാലാൽ ചുറ്റപ്പെട്ട ‘മറാഫി’. കൂടാതെ ഈ പ്രദേശങ്ങളെ ജിദ്ദയുടെ ബാക്കി ഭാഗങ്ങളുമായി ബസ് സർസിസുകൾ, വാട്ടർ ടാക്സികൾ, മെട്രോ സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം എന്നിവയുമായി നേരിട്ട് ബഹുമുഖ ഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയും ചെയ്യും.