നടൻ കമലഹാസനെതിരെ രൂക്ഷ വകമാർശനവുമായി ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷമായി ചിന്മയി നേരിടുന്ന വിലക്കിനെതിരെ കമൽഹാസൻ ഒരുവാക്കുപോലും മിണ്ടിയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് ചിന്മയി രംഗത്ത് വന്നത്. ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ നടൻ കമൽഹാസന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി വിമർശനമുന്നയിച്ചത്.
റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസമാണ് ഒരുമാസം പിന്നിട്ടത്. ഇത് സൂചിപ്പിച്ചുകൊണ്ടായിരുന്നു കമൽ ഹാസൻ ട്വീറ്ററിലൂടെ നിലപാട് പങ്കുവച്ചത്. നാടിന്റെ യശസ്സിനുവേണ്ടി പോരാടുന്നതിന് പകരം സ്വന്തം സുരക്ഷയ്ക്കുവേണ്ടി പോരാടാൻ അവരെ നിർബന്ധിതരാക്കിയിരിക്കുന്നു എന്നായിരുന്നു കമൽ ട്വീറ്റ് ചെയ്തത്. കൂടാതെ സ്റ്റാൻഡ് വിത് മൈ ചാമ്പ്യൻസ്, റെസ് ലേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിരുന്നു.
ഇത് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി കമൽ ഹാസനെതിരെ വിമർശം ഉന്നയിച്ചത്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ഗായികയ്ക്ക് വിലക്കേർപ്പെടുത്തിയതിന്റെ പേരിൽ ഒരു ശബ്ദം പോലും കമൽ ഉയർത്തിയിട്ടില്ലെന്ന് ചിന്മയി പറഞ്ഞു. സ്വന്തം മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ചിന്മയി ചോദിച്ചു.
2018-ലാണ് ട്വിറ്ററിലൂടെ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വിറ്റ്സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തൽ. ഇത് തമിഴ് സംഗീതമേഖലയെത്തന്നെ പിടിച്ചുലച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടി നൽകുകയും ചെയ്തു.
സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാൾ കൂടിയായിരുന്നു ചിന്മയി. എന്നാൽ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെ സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിയെ സിനിമയിൽ നിന്ന് വിലക്കി. അഞ്ചുവർഷമായി ഈ വിലക്ക് തുടരുകയാണെന്നും ചിന്മയി പറഞ്ഞു.