മാധ്യമ പ്രവർത്തകർ രാഷ്ട്രീയക്കാർ ഉൾപ്പടെയുള്ളവരുടെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായുള്ള രേഖകൾ പുറത്ത്. കർഷക സമരത്തെ പിന്തുണച്ചവരാണ് ലിസ്റ്റിലുള്ളതെന്ന് ജൂൺ 26ലെ രേഖകൾ വ്യക്തമാക്കുന്നു.
2021 ജനുവരി 5നും 2021 ഡിസംബർ 29നുമാണ് കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്ന് ല്യൂമെൻ ഡാറ്റബേസ് പുറത്ത് വിട്ട രേഖയെ അടിസ്ഥാനമാക്കി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിയമാനുസൃതമായി ഏതെങ്കിലും പ്രത്യേക അക്കൗണ്ടുകൾക്ക്
വിലക്കേർപ്പെടുത്താൻ അധികാര കേന്ദ്രങ്ങൾ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന അന്വേഷണത്തിന് ട്വിറ്റർ നൽകിയ മറുപടിയാണ് ഈ രേഖകൾ. ഇതേ ചോദ്യം ഗൂഗിളിനും ഫെയ്സ്ബുക്കിനും കൈമാറിയിരുന്നു. ഇതിൻപ്രകാരം ഏതെങ്കിലും അക്കൗണ്ടുകൾ തടയുകയോ വിലക്കേർപ്പെടുത്തുകയോ ചെയ്തിരുന്നോ എന്നത് ട്വിറ്റർ വെളിപ്പെടുത്തിയില്ല.
അന്താരാഷ്ട്ര സംഘടന ഫ്രീഡം ഹൗസിന്റെ അക്കൗണ്ട് നിരോധിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി രേഖയിൽ ഉണ്ട്. ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യത്തിന് ലോകമെമ്പാടും ഇന്റർനെറ്റിനുള്ള അവകാശം എന്നിവയിൽ പഠനങ്ങൾ നടത്തുന്ന ഗ്രൂപ്പാണ് ഫ്രീഡം ഹൗസ്. ഇന്ത്യയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം കുത്തനെ കുറയുന്നുവെന്ന് ഫ്രീഡം ഹൗസ് 2020ൽ ട്വീറ്റ് ചെയ്തിരുന്നു. ഇതടക്കമുള്ള ചില ട്വീറ്റുകൾ നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം.
ട്വിറ്റർ അക്കൗണ്ടുകൾ വിലക്കിയതായി മാധ്യമപ്രവർത്തകരായ റാണാ അയ്യൂബും സി ജെ വെർലിമാനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്വിറ്റർ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാരിന്റെ മറുപടിക്കായി പിടിഐ ഐടി മന്ത്രാലയവുമായും ഇലക്ട്രോണിക്സ് മന്ത്രാലയവുമായും ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.