നിഷ്കളങ്കരായ ഒരു കൂട്ടം ജനതയ്ക്കുമേൽ യുദ്ധക്കെടുതിയുടെ ഉണങ്ങാത്ത പ്രഹരമേൽപ്പിച്ച ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനം. 1945 ഓഗസ്റ്റ് 6-നായിരുന്നു ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചത്. ആകാശത്തിനപ്പുറം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഒരു നഗരത്തെ മുഴുവനായും വിഴുങ്ങി.
ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗമായിരുന്നു അണുവായുധം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു.
40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ലിറ്റിൽ ബോയ് എന്ന ബോംബ് പ്രയോഗിച്ചത്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്ത് നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ പൂർണമായും ചാമ്പലാക്കി.
കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ പർവതസമാനമായ പുക ഉയർന്നു പൊങ്ങി. 1,000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു. ഓരോ വർഷവും ഈ ദിനം ഓർമ്മിക്കേണ്ടത് ദുരന്ത അവശേഷിപ്പുകളെ സ്മരിച്ചല്ല, പകരം ലോകത്തിന്റെ സമാധാനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന ശുഭപ്രതീക്ഷയോടെയാകണം.